നോർതാംബ്രിയയിലെ ഏതേൽഫ്രിറ് രാജാവിന്റെ രണ്ടാമത്തെ മകനാണ് ഓസ്വാൾഡ്. 617 ൽ പിതാവ് ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു. മക്കൾ സ്കോട്ലാൻഡിൽ അഭയം തേടി. അവിടെവച്ചു അവർ ക്രിസ്തുമതം സ്വീകരിക്കാനിടയായി. 633 ൽ ഇതേൽഫ്രിഡിന്റെ മക്കൾ നോർതാംബ്രിയയിലേക്കു മടങ്ങി. അവസാനം കിരീടം ഒസ്വാൾഡിന്റെ ശിരസ്സിലായി. അക്കാലത്തു ബ്രിട്ടനിലെ രാജാവായ കാഡ്വാലാ നോർതാംബ്രിയയെ സർവ്വശക്തികളോടുംകൂടെ ആക്രമിച്ചു. യുദ്ധത്തിന്റെ തലേദിവസം സൈന്യത്തിന്റെ മുൻപാകെ ഒരു മരകുരിശു നാട്ടികൊണ്ടു ഓസ്വാൾഡ് രാജാവ് വിളിച്ചുപറഞ്ഞു: ‘സർവശക്തനായ ഏകദൈവത്തിന്റെ മുൻപിൽ മുട്ടുമടക്കി അഹങ്കാരിയായ നമ്മുടെ ശത്രുവില്നിന്നു നമ്മളെ രക്ഷിക്കണമേയെന്നു പ്രാർത്ഥിക്കാം. നാം നമ്മുടെ രാജ്യത്തിനും നമ്മുടെ ജീവനുംവേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് അവിടുത്തേക്ക് അറിയാം.’ കുരിശു നാട്ടിയ സ്ഥലത്തിന്റെ പേര് ഹെവൻഫെത് (സ്വർഗ്ഗവയൽ) എന്നായിരുന്നു.
യുദ്ധത്തിൽ കാഡ്വാലാ വധിക്കപ്പെടുകയും ഓസ്വാൾഡ് പൂർണ വിജയം നേടുകയും ചെയ്തു. അനന്തരം സ്കോട്ലൻഡിൽ നിന്ന് ഏതാനും സന്യാസികൾ സുവിശേഷം പ്രസംഗിക്കാൻ വരുത്തുകയും രാജ്യമാസകാലം ക്രിസ്തീയ ചൈതന്യം സംജാതമാക്കുകയും ചെയ്തു. അവരുടെ തലവനാണ് പിന്നീട് മെത്രാനായി അഭിഷിക്തനായ വി. ആയിടാൻ. പള്ളികളും ആശ്രമങ്ങളും അദ്ദേഹം ധാരാളം പണിതു.
ഓസ്വാൾഡ് രാജാവിന്റെ എളിമയും പരസ്നേഹവും സർവത്ര പ്രകീർത്തിതമാണ്. ഒരു ഉയിർപ്പു തിരുനാൾ ദിവസം ദരിദ്രർക്ക് തയാറാക്കിയ ഭക്ഷണം തികയുന്നില്ലെന്നു കേട്ടപ്പോൾ സ്വന്തം മേശയിലിരുന്ന മാംസം കഷ്ണം കഷ്ണമായി മുറിച്ചു അവർക്കു കൊടുത്തയച്ചു. ഇതുകണ്ടപ്പോൾ മേശക്കിരുന്നിരുന്ന വി, അടിയാൻ പറഞ്ഞു: ഈ കരം ഒരിക്കലും അഴിയാതിരിക്കട്ടെ.’ തന്റെ കാലം വരെ ഈ കരം അഴിഞ്ഞിട്ടില്ലായിരുന്നുവെന്നു വിശുദ്ധ ബീഡ് പ്രസ്താവിച്ചുകാണുന്നുണ്ട്.
വി. ഓസ്വാൾഡ് 8 വർഷം ഐശ്വര്യപൂർവ്വം രാജ്യം ഭരിച്ചു. അങ്ങനെയിരിക്കെ മെർസിയയിലെ പെന്റാ എന്ന ദുഷ്ട്ടരാജാവ് ഒസ്വാൾഡിനെ ആക്രമിക്കുകയും 642 ഓഗസ്റ്റ് അഞ്ചാം തീയതി മെസർഫീൽഡ് എന്ന സ്ഥലത്തു യുദ്ധത്തിനിടയ്ക്കു മരിച്ചുവീഴുകയും ചെയ്തു. അദ്ദേഹത്തിന്റെ കൈകാലുകൾ ഛേദിച്ചു തൂണുകളിന്മേൽ നാട്ടുകയുണ്ടായി. അടുത്ത വർഷം രാജസോദരൻ ഈ പൂജ്യാവശിഷ്ടങ്ങൾ എടുത്തു യഥാവിധം സംരക്ഷിച്ചു.