ഓരോ നിമിഷവും വിശുദ്ധീകരിച്ചു സമർപ്പിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന അതിശക്തമായ പ്രേരണയാണ് അലസത. വിശുദ്ധരെല്ലാം അലസതയെ അതിജീവിക്കാൻ ചിരപരിശ്രമം നടത്തിയിട്ടുള്ളവരാണ്. പ്രാർത്ഥനയുടെ പ്രേഷിതയായിരുന്ന വി. എവുപ്രാസ്യമ്മ ഇങ്ങനെ പരിശീലിച്ചിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, “ക്ഷീണമോ മടിയോ തോന്നി ഭക്താഭ്യാസങ്ങൾക്കു പോകാൻ വിഷമം തോന്നുമ്പോൾ ഞാൻ എന്നോടുതന്നെ പറയുമായിരുന്നു: ‘എവുപ്രാസ്യ, ഇത് നിന്റെ അവസാനത്തെ ധ്യാനമായിരിക്കുന്നു. ക്ഷണത്തിൽ എഴുന്നേറ്റു എരിവോടെ (തീക്ഷണതയോടെ) ചെയുക. ഇനിയും അനുഗ്രഹത്തിന്റെയും യോഗ്യതയുടെയും കാലം കിട്ടുമോ എന്നറിഞ്ഞുകൂടാ. എന്തിനു ഈ ലോകത്തെ പരിത്യജിച്ചു നീ ഇവിടെ വന്നു? പുണ്യം തേടാനോ അതോ സുഖം അന്വേഷിച്ചോ?’ ഇങ്ങനെ ചോദിച്ചു ചാടിയെന്നിട്ടു തൂങ്ങപെട്ട രൂപം എടുത്തു ചുംബിച്ചു അലസതയുടെ പ്രലോഭനങ്ങളെ ഞാൻ അതിജീവിച്ചിരുന്നു.”
വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ ആത്മീയ ജീവിതത്തിന്റെ തത്വം ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം അവതരിപ്പിക്കുന്നു. “നാം എവിടെ ആയിരിക്കാനാണോ ദൈവം തിരുമനസ്സായിരിക്കുന്നതു അവിടെ ജീവിച്ചു വിശുദ്ധരാവുക (Bloom where you planted)” വി. മാക്സ്മില്ലൻ കോൾബോ തന്റെ സുവിശേഷ പ്രവർത്തനം പ്രധാനമായും നിർവഹിച്ചത് പത്രമാസികകളിലൂടെയായിരുന്നു. അവയൊക്കെ തടയപ്പെട്ടു കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടപ്പോൾ (പോളണ്ടിൽ കമ്മ്യൂണിസ്റ്റ് ഭരണകാലത്തു) സാധിച്ചിടത്തോളം കാലം കാരാഗ്രഹം ഒരു ‘അമലോത്ഭവ നഗർ’ ആക്കിമാറ്റി. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അമലോത്ഭവ നഗർ അഭയാർത്ഥി ക്യാമ്പ് ആക്കിമാറ്റിയപ്പോൾ അവിടെ താമസിക്കാനെത്തിയ 3800 അഭയാര്ഥികളെയും സ്നേഹപൂർവ്വം പരിചരിച്ചു. അങ്ങനെ, ആയിരുന്ന സഹിച്ചര്യത്തിൽ, ഓരോ നിമിഷവും അദ്ദേഹം വിശുദ്ധീകരിച്ചുകൊണ്ടിരുന്നു. ഓരോ നിമിഷത്തെയും വിശുദ്ധീകരിച്ചു പുണ്യമാക്കാൻ ഇന്ന് കഴിയുന്നില്ലെങ്കിൽ നാളത്തെ കാര്യത്തിന് യാതൊരു ഉറപ്പും നമുക്കില്ല. ഇപ്പോഴുള്ള നിമിഷങ്ങളെ വിശുദ്ധീകരിച്ചു ദൈവത്തിനു സമർപ്പിക്കുകയാണ് ആവശ്യം.