“തത്ക്ഷണം അവന് എഴുന്നേറ്റ്, കിടക്കയുമെടുത്ത്, എല്ലാവരും കാണ്കെ പുറത്തേക്കു പോയി. എല്ലാവരും വിസ്മയിച്ചു. ഇതുപോലൊന്ന് ഞങ്ങള് ഒരിക്കലും കണ്ടിട്ടില്ല എന്നു പറഞ്ഞ് അവര് ദൈവത്തെ മഹത്വപ്പെടുത്തി.മര്ക്കോസ് 2 : 12
ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ അധികാരം ഉള്ളൂ എന്ന യഹൂദ നിയമജ്ഞരുടെ വാദം ശരിയാണ് (പുറ.36:6,7; സങ്കീ.51:1-3;85:2; ഏശ.43:25). തന്റെ ദൈവത്വം തെളിയിക്കാൻ തന്നെയാണ് ഈശോ ഈ അത്ഭുതം പ്രവർത്തിച്ചത്. ” നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്ന പ്രസ്താവം ദൈവദൂഷണമായാണ് നിയമജ്ഞർ കണ്ടത്. യഹൂദ നിയമത്തിനുമേലുള്ള കടന്നുകയറ്റമായി അവർ അതിനെ വിലയിരുത്തി.
ഈശോ തന്റെ ദിവ്യ ജ്ഞാനത്താൽ അവരുടെ ഉള്ളിലെ വിചാരം വെളിപ്പെടുത്തുന്നു. ദൈവത്തിനു മാത്രമേ മനുഷ്യന്റെ ഉള്ളിലെ ചിന്തകൾ മനസ്സിലാക്കാനാവു(1സാമു 16:7;1രാജാ 8:39). നിയമജ്ഞരുടെ രഹസ്യ ചിന്തകൾ വെളിപ്പെടുത്തിക്കൊണ്ടും തളർവാത രോഗിയുടെ പാപാവസ്ഥ മനസ്സിലാക്കിക്കൊണ്ടും ഈശോ തന്റെ ദൈവത്വം സൂചിപ്പിക്കുന്നു. ഏതാണ് എളുപ്പം എന്ന് ഈശോയുടെ ചോദ്യം നിയമജ്ഞരെ വലിയ ആശയകുഴപ്പത്തിലാക്കുന്നു.
ഓരോ വിധത്തിൽ ചിന്തിച്ചാൽ തളർവാതരോഗിയോട് “എഴുന്നേറ്റ് നടക്കുക” എന്ന് പറയുന്നതാണ് ഏറെ ദുഷ്കരം. കാരണം അത് പറയുന്ന ആളിന്റെ വാക്കുകൾക്ക് ശക്തി ഉണ്ടോയെന്ന് അപ്പോൾ തന്നെ വെളിപ്പെടും. ” പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു “എന്ന് പറയുന്നത് ആ നിലയ്ക്ക് എളുപ്പമാണ്. കാരണം പാപം ക്ഷമിക്കപ്പെട്ടിട്ടില്ല എന്ന് തെളിയിക്കാൻ സാധിക്കുകയില്ല.
പ്രായോഗിക പരിഗണനയിൽ കൂടുതൽ പ്രയാസകരമായ കാര്യം ഈശോ ആദ്യം ചെയ്യുന്നു : തളർവാത രോഗിയെ സുഖപ്പെടുത്തുന്നു.. തന്റെ പാപമോചനാധികാരത്തിന്റെ അടയാളമായിട്ടാണ് തളർവാത രോഗിയെ ഈശോ സുഖപ്പെടുത്തുന്നത്. തളർവാതരോഗിയോട് എഴുന്നേറ്റ് നടക്കാൻ ഈശോ കൽപ്പിച്ചപ്പോൾ അയാൾ എഴുന്നേറ്റു നടന്ന ദൃശ്യമായ, അധിക്ഷേധ്യമായ അടയാളത്തിലൂടെ ക്ഷിപ്രവേഗത്തിൽ അയാൾ തന്റെ കിടക്കയും എടുത്തുകൊണ്ടു നടന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അദൃശ്യമായ ‘പാപം മോചിക്കലിന്റെ’, ദൃശ്യമായ, അനിഷേധ്യമായ അടയാളമാണ് കൽപ്പന കേട്ട നിമിഷം തന്നെ തളർവാതരോഗി എഴുന്നേറ്റ് നടന്നുവെന്നത്.
താൻ ദൈവമാണെന്നും ദൈവത്തിനും അവിടുന്ന് കൗദാശികമായി അധികാരത്തോടെ നിയോഗിക്കുന്നവർക്കും മാത്രമേ പാപം മോചിക്കാൻ സാധിക്കയുള്ളൂ. ഇപ്രകാരം കുമ്പസാരമെന്ന കൂദാശയിലൂടെ എല്ലാവരും അനുതപിച്ച് കുമ്പസാരിച്ചു പാപമോചനം നേടണമെന്നും ഈശോ ആഗ്രഹിക്കുന്നു.