മറിയത്തിന്റെ ദൈവാലയ സമർപ്പണം
വെളിപാട് പുസ്തകത്തിൽ പ്രസ്താവിച്ചിരിക്കുന്നവരായി ഞാൻ രേഖപ്പെടുത്തിയ 12 മാലാഖമാരെ പ്രത്യേകമായി ഇപ്രകാരം അഭിസംബോധന ചെയ്തു. ” എന്റെ പ്രതിനിധികളെ ദൈവപിതാവ് അനുവദിക്കുമെങ്കിൽ നിങ്ങൾ ചെന്ന് യാത്രയിലും ഏകാന്തതയിലും ആയിരിക്കുന്ന എന്റെ മാതാപിതാക്കളെ ആശ്വസിപ്പിച്ചാലും !”. ആ 12 മാലാഖമാർ തങ്ങളുടെ രാജ്ഞിയുടെ ആജ്ഞ പാലിക്കാനായി ഉടനെ പുറപ്പെട്ടപ്പോൾ മറിയം മറ്റു ദൂതരുമായി ആത്മീയ സംഭാഷണത്തിലേർപ്പെട്ടു. അവിടെ ഏറ്റം ഉചിതമായി തന്നെ സ്വീകരിച്ച പരിശുദ്ധ ത്രിത്വത്തിനു മുമ്പിൽ സാഷ്ടാംഗപ്രമാണം ചെയ്തു തനിക്ക് നൽകപ്പെട്ട ദർശനങ്ങൾ അനുസരിച്ച് സ്തുതിച്ചാരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തു. അപ്പോൾ സവിശേഷ ദൈവിക പ്രസാദത്തിന്റെ മഹത്വത്താൽ ദൈവത്തെ മുഖാമുഖം അവർ ദർശിച്ചു. തന്റെ ജീവിതത്തിലെ ആദ്യ മൂന്ന് വർഷങ്ങളിൽ പരിശുദ്ധത്രിത്വം മറിയത്തിന് സ്വയം വെളിപ്പെടുത്തിയ രണ്ടാമത്തെ സന്ദർഭമാണിത്.
ഈ ദർശനത്തിന്റെ ദൈവീക പ്രേരണയും പ്രഭാവവും വിവരിക്കാൻ മനുഷ്യന് സാധ്യമല്ല. തന്റെ പുത്രന്റെ ഭാവി മാതാവിനോട് പരിശുദ്ധ ത്രിത്വത്തിലെ പിതാവ് ഇപ്രകാരം അരുളിച്ചെയ്തു. ” എന്റെ പ്രിയപ്പെട്ട മാടപ്രാവേ നമ്മിലെ അനന്തതയും അനശ്വരതയും നീ ദർശിക്കുക. നമ്മുടെ മഹത്വത്തിന് അവകാശികളായി നാം തിരഞ്ഞെടുത്തിരിക്കുന്നവർക്കും നമ്മുടെ ചെമ്മരിയാട്ടിൻ കുട്ടിയുടെ ജീവരക്തത്താൽ രക്ഷിക്കപ്പെടുന്നവർക്കുമായി സജ്ജമാക്കിയിരിക്കുന്ന നിഗൂഢ സമ്മാനങ്ങളെ നീ മനസ്സിലാക്കുക. കണ്ടാലും പ്രിയപുത്രി നമ്മെ അറിയുകയും സ്നേഹിക്കുകയും ചെയ്യുന്ന നമ്മുടെ സൃഷ്ടികളോട് നാം എത്രമാത്രം കരുണാദ്രാമാണെന്ന്.
നമ്മുടെ പ്രവർത്തികൾ എത്ര അത്ഭുതകരം. നമ്മുടെ പ്രമാണങ്ങളിൽ നാമെത്ര വിശ്വസ്തൻ. നമ്മുടെ വാക്കുകൾ എത്ര സത്യമായവ. നമ്മുടെ പ്രിയ മണവാട്ടി ശ്രദ്ധ തരിക. നമ്മെ അനുഗമിക്കുന്നവൻ അന്ധകാരത്തിൽ ചരിക്കുകയില്ല എന്നത് എത്ര സത്യമാണ്.
എളിയവരെ ഉയർത്താനും ദരിദ്രരെ സമ്പന്നരാക്കാനും അടിച്ചമർത്തപ്പെട്ടവരെ ഉന്നതരാക്കാനും വേണ്ടി നാം കരുതിയിരിക്കുന്ന നിധികളും നമ്മുടെ നാമത്തെ പ്രതി മാനവർ അനുഭവിക്കേണ്ടിവരുന്ന പീഡകൾക്കും പ്രതിഫലമായി നാം നൽകാൻ ഇരിക്കുന്ന അതിമനോഹര സമ്മാനങ്ങളും നമ്മുടെ തിരഞ്ഞെടുക്കപ്പെട്ടവളുമായ നീ ദർശിക്കണമെന്നും നീ അവയ്ക്ക് ദൃക്സാക്ഷിയായിരിക്കണമെന്നും നാം അതിയായി ആഗ്രഹിക്കുന്നു”.