പാശ്ചാത്യ റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ വേന്നായിലെ മെത്രാനായിരുന്ന, സ്വർണ്ണ വചസ്സ് എന്നർത്ഥമുളള ക്രിസോളഗസ്സു തന്റെ രൂപതയിൽ പല തെറ്റുകളും വിജാതീയാന്ധവിശ്വാസങ്ങളും തിരുത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി കൊച്ചു പ്രസംഗങ്ങൾ മുഖേന അവ നീക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. ആ പ്രസംഗങ്ങൾ മിക്കതും നഷ്ടപ്പെട്ടുപോയി. പുതിയ ആശയങ്ങൾ അവയിൽ അധികമില്ലായിരുന്നു; എന്നാൽ അവ വളരെ പ്രായോഗികമായിരുന്നു. അഞ്ചാം ശതാബ്ദത്തിലെ ജർമ്മൻ ജീവിതരീതി അവയിൽ തെളിഞ്ഞു കാണാമായിരുന്നു. അധ്യാപനത്തിലും ഭരണത്തിലും തിരുസ്സഭയോടു ശരിയായി വിശ്വസ്തത പാലിച്ചുകൊണ്ടു തന്റെ ജോലികളെല്ലാം സമ്യക്കായി അദ്ദേഹം നിർവ്വഹിച്ചുപോന്നു.
സുകൃതം കഴിഞ്ഞാൽ മനുഷ്യന് അത്യന്താപേക്ഷിതമായിട്ടുളളതു വിദ്യാഭ്യാസമാണെന്ന ബോധ്യം ക്രിസോളഗസ്സിന്റെ പ്രസംഗങ്ങളുടെ മാറ്റു കൂട്ടി. സത്യമതത്തിന് ഏറ്റം വലിയ താങ്ങു സുകൃതജീവിതം കഴിഞ്ഞാൽ
വിദ്യാഭ്യാസമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിമതം. അജ്ഞത സുകൃതമല്ല. വി. കുർബാന
അടുത്തടുത്തു സ്വീകരിക്കാൻ അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
448-ൽ എവുറ്റിക്കെസ്സു ക്രിസ്തുവിൽ ഏക സ്വഭാവമേയുളളുവെന്ന തന്റെ പാഷണ്ഡതയ്ക്കു താങ്ങായി ക്രിസോളഗസ്സിനെ ക്ഷണിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു: “വിശ്വാസത്തിന്റേയും സന്മാർഗ്ഗത്തിന്റേയും താൽ പര്യങ്ങൾ സംരക്ഷിക്കാൻ റോമാ മെത്രാൻ സമ്മതം കൂടാതെ നാം ഒന്നും തീരുമാനിക്കരുത്.’ മനുഷ്യാവതാര രഹസ്യം വിശ്വാസദൃഷ്ട്യാ സ്വീകരിക്കാൻ ഉപദേശിച്ചുകൊണ്ടു ക്രിസോളഗസ്സ് എവുറ്റിക്കസ്സിനെ ഉദ്ബോധിപ്പിച്ചു. “തിരുസ്സഭയുടെ സമാധാനം സ്വർഗ്ഗത്തിൽ സന്തോഷം ഉളവാക്കുമെങ്കിൽ ഭിന്നത സങ്കടമുളവാക്കും”.
മരണത്തിന് ഏതാനും നാളുകൾക്കുമുമ്പു ജന്മനാടായ ഇമോളയി ലേക്കു മടങ്ങി 450-ൽ അവിടെവച്ചു മരിച്ചു.
വിചിന്തനം: “നിങ്ങൾ വിശുദ്ധിയുടെ വസ്ത്രം ധരിക്കുക; വിരക്തിയുടെ അരപ്പട്ട മുറുക്കുക. ക്രിസ്തുവായിരിക്കട്ടെ നിങ്ങളുടെ ശിരോ ആവരണം, നിങ്ങളുടെ മുഖത്തിന്റെ സംരക്ഷണം കുരിശു രൂപമായിരിക്കട്ടെ. ദിവ്യ വിജ്ഞാനം നിങ്ങളുടെ വക്ഷസ്സിൽ നിറഞ്ഞു കയറട്ടെ. നിങ്ങളുടെ പ്രാർത്ഥനയുടെ സൗരഭ്യം സദാ ഉന്നതങ്ങളിലേക്കുയരട്ടെ.” (വി. പീറ്റർ ക്രിസോളഗസു)