ബ്രിൻടിസിക്കു സമീപം കുപെർത്തിനോ എന്ന പ്രദേശത്തു ഒരു ചെരുപ്പുകുത്തിയുടെ മകനായി ജോസഫു്ദേശ ജനിച്ചു. എട്ടാമത്തെ വയസ്സുമുതൽ അവനു സമാധിദര്ശനങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു; അതിനാൽ കൂട്ടുകാർ അവനെ ‘വാപൊളിയൻ’ എന്നാണ് വിളിച്ചിരുന്നത്. കുറേനാൾ ഒരു തോല്പണിക്കാരന്റെ കൂടെ ജോലിചെയ്തു. പതിനേഴാമത്തെ വയസ്സിൽ ഫ്രാൻസിസ്കൻ സഭയിലും കപ്പൂച്ചിയൻ സഭയിലും അവൻ പ്രവേശനത്തിന് അഭ്യര്‍ഥിച്ചെങ്കിലും അവർ അവൻ മണ്ടനും വാപൊളിയാനുമാണെന്നു പറഞ്ഞു പ്രവേശനം നിഷേധിക്കുകയാണ് ചെയ്തത്. എന്നാൽ ലാഗ്രോറ്റെല്ല എന്ന സ്ഥലത്തെ ഫ്രാൻസിസ്കൻ ആശ്രമത്തിൽ അവനു കന്നുകാലി നോട്ടക്കാരന്റെ ജോലികിട്ടി. അവന്റെ പ്രായശ്ചിത്തങ്ങളും എളിമയും അനുസരണയും തലവന്മാരുടെ ശ്രദ്ധയില്‍പെടുകയും ഇരുപത്തഞ്ചാമത്തെ വയസ്സിൽ അവനു പൗരോഹിത്യം നൽകുകയും ചെയ്തു. വേണ്ടപോലെ വായിക്കാൻ പഠിച്ചിരുന്നില്ലെങ്കിലും ദൈവനിവിശിതമായ വിജ്ഞാനം ഏതു ദൈവശാസ്ത്ര പ്രശ്നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിന് നൽകി. പരഹൃദയജ്ഞാനവും പ്രവചനവാരവും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
അദ്ദേഹത്തിന് വായുവിൽകൂടി പറക്കുവാനുള്ള കഴിവുണ്ടായിരുന്നുവെന്നും പള്ളിയുടെ വാതിൽക്കൽനിന്നു ബലിപീഠത്തിലേക്കു ജനക്കൂട്ടത്തിന്റെ മീതേകൂടി പറക്കുന്നത് 100 കണക്കിനാളുകൾ കണ്ടിട്ടുണ്ടെന്നും ജീവചരിത്രകാരന്മാർ പറയുന്നു. ഒരിക്കൽ അദ്ദേഹം പറന്നു ഒരു ഒലിവു മരത്തിന്റെ കൊമ്പിലിരുന്നു അരമണിക്കൂർ ധ്യാനിക്കുകയുണ്ടായത്രേ. ഈ ദൃശ്യ പ്രകൃത്യാതീത സംഭവങ്ങൾകണ്ടു ജനങ്ങൾ ആശ്രമത്തിൽ തിങ്ങികൂടിയിരുന്നതിനാൽ അദ്ദേഹത്തെ അജ്ഞാതമായ ആശ്രമങ്ങളിലേക്കു മാറിമാറി അയച്ചുകൊണ്ടിരുന്നു. ഒരു വിശുദ്ധന്റെ നാമമോ ദേവാലയമണിനാദമോ കേട്ടാൽമതി അദ്ദേഹം സമാധിയിലമരാൻ.
ഫാദർ ജോസഫ് ഒരു സന്തുഷ്ട പ്രകൃതിയായിരുന്നെങ്കിലും പല ഏഷണികളും ദൂഷണങ്ങളും അദ്ദേഹത്തിനെതിരെ ചിലർ പറഞ്ഞുപരത്തിയിരുന്നു. അങ്ങനെ അദ്ദേഹം കഷ്ടതകൾ സഹിക്കേണ്ടിവന്നു. അതിനുപുറമെ വര്ഷവട്ടത്തിൽ 7 പ്രാവശ്യം 40 ദിവസത്തെ നോമ്പ് ആചരിച്ചിരുന്നു. ഘനരാഹിത്യംകൊണ്ടു അലംകൃതമായ ഈ സന്യാസി അറുപത്തിഒന്നാമത്തെ വയസ്സിൽ കർത്താവിൽ നിദ്ര പ്രാപിച്ചു.