ഓരോരുത്തനും മേലധികാരികൾക്ക് വിധേയനായിരിക്കട്ടെ. എന്തെന്നാൽ, ദൈവത്തിൽനിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങൾ ദൈവത്താൽ സ്ഥാപിതമാണ്. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവൻ തങ്ങൾക്കു തന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും. സൽപ്രവർത്തികൾ ചെയ്യുന്നവർക്കല്ല, ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്കാണ് അധികാരികൾ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കിൽ നന്മ ചെയ്യുക; നിനക്ക് അവനിൽ നിന്ന് ബഹുമതിയുണ്ടാകും. എന്തെന്നാൽ, അവൻ നിന്റെ നന്മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നുവെങ്കിൽ പേടിക്കണം. അവൻ വാൾ ധരിച്ചിരിക്കുന്നത് വെറുതെയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവൻ. ആകയാൽ, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാൻ വേണ്ടി മാത്രമല്ല, മനസ്സാക്ഷിയെ മാനിച്ചും നിങ്ങൾ വിധേയത്വം പാലിക്കുവിൻ (റോമാ. 13 : 1 -6 ).