വി. ബോണവെന്തുറ (1221 – 1274) മെത്രാൻ വേദപാരംഗതൻ

ഫ്രാൻസിസ്കൻ ചൈതന്യം തുളുമ്പുന്ന ഒരു സെറാഫിക്കു വേദപാരംഗത്താണ് ബെനെവെഞ്ചർ, മധ്യ ഇറ്റലിയിൽ ബാംഞ്ഞോറെജിയോ എന്ന നഗരത്തിൽ 1221 ൽ ജോൺ പിഡിൻസ മേരി റിഞ്ഞേലി എന്ന മാതാപിതാക്കന്മാരിൽനിന്നു ജോൺ ജനിച്ചു. നാലു വയസ്സുള്ളപ്പോൾ കുട്ടിക്ക് കഠിനമായ ഒരു രോഗം പിടിപെട്ടു. ‘അമ്മ ഫ്രാൻസിസ് അസീസിയെ സമീപിച്ചു ദൈവത്തോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. കുട്ടി പൂർണ സൗഖ്യം പ്രാപിച്ചു. വിശുദ്ധൻ പിന്നീട് കുട്ടിയെ കണ്ടപ്പോൾ സമാധിയിൽ ‘ബോനോ വെന്തുരാ’ അതായതു, ‘ഉത്തമ ഭാഗ്യം’ എന്ന് വിളിച്ചു. അങ്ങനെ ബോണവെന്തുറ എന്ന് പേരുണ്ടായി.
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ അദ്ദേഹം റോമയിൽ ഫ്രാൻസിസ്കൻ സഭാവസ്ത്രം സ്വീകരിച്ചു. അലക്സാണ്ടർ ഹെയിൽസ് മുതലായ പണ്ഡിതന്മാരുടെ കീഴിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. 1257 ൽ തന്റെ സ്നേഹിതൻ തോമസ് അക്വന്സിസിനോടൊപ്പം ഡോക്ടറേറ്റ് നേടി. അലസമായ ജിജ്ഞാസയായിരുന്നില്ല പഠനലക്ഷ്യം; പ്രാർത്ഥനാപൂർവ്വം പഠിച്ചുകൊണ്ടിരുന്നു. വി. തോമസ് അക്വിനാസ് ഒരിക്കൽ ബൊനവന്തുരയെ സന്ദേർശിച്ചപ്പോൾ ഈ ജ്ഞാനമൊക്കെ എവിടെനിന്നു കിട്ടിയെന്നു ചോദിച്ചു. ബോണവെന്തുറ കുരിശുരൂപം കാണിച്ചുകൊടുത്തുകൊണ്ടു പറഞ്ഞു: ‘ഇതാണെന്റെ വിജ്ഞാനത്തിന്റെ ഉറവ; ഞാൻ ക്രൂശിതനായ യേശുക്രിസ്തുവിനെ മാത്രം പഠിക്കുന്നു.’
പൗരോഹിത്യത്തിന് വളരെ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടെയാണ് ബോണവെന്തുറ ഒരുങ്ങിയത്. 35 വയസ്സുമാത്രം പ്രായമുള്ളപ്പോൾ സഭയുടെ ജനറലായി തിരഞ്ഞെടുക്കപ്പെട്ടുവെന്നു കേട്ടപ്പോൾ ഭയവിഹ്വലനായി സാഷ്ടംഗം വീണു വളരെ കണ്ണീരോടുകൂടി അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചു. വി. ഫ്രാൻസിസിന്റെ നിയമങ്ങൾ അതേപടി വേണമെന്നു ഒരു കൂട്ടരും (The Observants) മയപ്പെടുത്തണമെന്നു വേറൊരു കൂട്ടരും (The Conventuals) വാദിക്കുന്ന കാലമായിരുന്നു. ബോണവെന്തുറ മധ്യ മാർഗം സ്വീകരിച്ചു. അക്കാലത്താണ് അദ്ദേഹം ഈശോയുടെ ദാരിദ്ര്യമെന്ന ഗ്രന്ഥമെഴുതിയതു. ഒരിക്കൽ തോമസ് അക്വിനാസ് വന്നപ്പോൾ ബോണവെന്തുറ ഫ്രാൻസിസ് അസീസിയുടെ ജീവചരിത്രമെഴുതുന്നതു കണ്ടിട്ട് പറഞ്ഞു: ‘ഒരു പുണ്യവാന്റെ ചരിത്രം വേറൊരു പുണ്യവാൻ എഴുതട്ടെ.’
ഒരിക്കൽ ബ്രദർ ഗൈൽസ് ബൊനവന്തുരായോട് ‘ഒരു പടു വിഡ്ഢിക്കു പണ്ഡിതരെപോലെ ദൈവത്തെ സ്നേഹിക്കാൻ കഴിയുമോ’ എന്ന് ചോദിച്ചു. ‘ഒരു ദരിദ്ര വൃദ്ധയ്ക്ക് ഒരു ദൈവശാസ്ത്രപണ്ഡിതനെക്കാൾ കൂടുതലായി ദൈവത്തെ സ്നേഹിക്കാൻ കഴിയു’മെന്നായിരുന്നു മറുപടി. ബ്രദർ ഗൈൽസ് വിളിച്ചു പറഞ്ഞു: “ദരിദ്രരെ, പാവപെട്ട വൃദ്ധകളെ വരുവിൻ നിങ്ങൾക്കു പണ്ഡിതനായ ബോണവെന്തുറ മല്പാനേക്കാൾ കൂടുതൽ ദൈവത്തെ സ്നേഹിക്കാം.’
1265 ൽ യോർക്കിലെ ആർച്ബിഷപ്പായി ബൊനവന്തുരയെ നിയമിച്ചു. താനെ ആ സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നു അദ്ദേഹം അപേക്ഷിച്ചു. അപ്പോൾ അദ്ദേഹത്തെ ആല്ബോനോയിലെ ബിഷപ്പും കര്ദിനാള്മായി നിയമിച്ചുകൊണ്ടുള്ള കല്പന രണ്ടു പ്രതിനിധികൾവഴി മാർപാപ്പ കൊടുത്തയച്ചു. പേപൽ പ്രതിനിധികൾ വന്നപ്പോൾ അദ്ദേഹം ഫ്ലോറൻസിനടുത്തു മിഗെൽ ആശ്രമത്തിൽ പാത്രങ്ങൾ കഴുകുകയായിരുന്നു. സ്ഥാനചിഹ്നങ്ങൾ അടുത്തിനിന്നിരുന്ന മരത്തിന്മേൽ തൂക്കിയിടാൻ നിർദ്ദേശിച്ചു. പാത്രം കഴുകിക്കഴിഞ്ഞശേഷം പേപൽ പ്രതിനിധികളെ അദ്ദേഹം യഥോചിതം സ്വീകരിച്ചു.
ലിയോൺസ് സുന്നഹദോസിൽ പത്താം ഗ്രിഗറി മാർപാപ്പയുടെ വലതു വശത്തിരുന്നു സൂനഹദോസ് നടപടികളിൽ പങ്കെടുത്തു. 1274 ജൂലൈ 15 നു പ്രഭാതത്തിൽ സുനഹദോസിനിടയ്ക്കു അമ്പത്തിമൂന്നാമത്തെ വയസ്സിൽ ബോണവെന്തുറ നിര്യാതനായി. സുന്ദരങ്ങളായ അദ്ദേഹത്തിന്റെ കൃതികൾ വായിക്കുമ്പോൾ ഒരു യഥാർത്ഥ ഫ്രാൻസിസ്കനെ നാം അവയിൽ കണ്ടുമുട്ടുന്നു. അദ്ദേഹത്തെ കണ്ടുമുട്ടിയിരുന്നവരെല്ലാം അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.
Personal Information
Rev. Dr. Fr. Joseph Vattakalam is a talented writer, a speaker, a preacher and a very good spiritual Councillor. He had been professor of English in St. Berchmans College for 22 years. He was also warden, chaplain, vice principal and principal of the reputed St. Berchmans College. After his retirement he served the first principal of the Macfast College, Thiruvalla, the second principal of Malankara Catholic College(Kanyakumari) and the founder principal of Kanyakumari Community College, under the same management.
At present Fr. Joseph Vattakalam's mission is to write for the greater glory of God as the expression of his love for his creator.