അടുത്തതായി പല്ലവിയിൽ സമൂഹം പ്രഖ്യാപിക്കുന്നു :” നിന്റെ തിരുവിഷ്ടം നിറവേറ്റുന്ന ശുശ്രൂഷകന്മാർ” എന്ന്. ബലിപീഠത്തിൽ നടക്കുന്ന മഹാ സംഭവത്തെ
“ക്രോവേസ്രാപ്പേന്മാരുന്നത ദൂതന്മാർ
ബലിപീഠത്തിങ്കൽ ആദരവോടെ നിൽക്കുന്നു
ഭയഭക്തിയോടെ നോക്കുന്നു
പാപ കടങ്ങൾ പോക്കീടുവാൻ
കർത്താവിൻ മെയ് വിഭജിക്കും
വൈദികനെ വീക്ഷിച്ചിടുന്നു”.
വലിയ സത്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ഗാനശകലങ്ങളൊക്കെ നമ്മെ ബലിയിൽ സന്നിഹിതമാക്കുന്ന സ്വർഗ്ഗത്തിലേക്ക് ഉയർത്തണം . നമ്മുടെ വിശ്വാസം ദിവ്യബലിയുടെ ഓരോ ഘട്ടത്തിലും ആഴവും പരപ്പുമുള്ളതാകണം. സംഭവിക്കുന്നതെല്ലാം നാം അനുഭവിക്കണം. അങ്ങനെയാണ് നമ്മുടെ ബലി സജീവമാവുക. നമുക്ക് ബലി ജീവിക്കാൻ കഴിയുക.
” തിരുസന്നിധിയിങ്കൽ
പാപികളേവരെയും
മാടിവിളിച്ചവനാം
അനുതാപികളാമേവർക്കും
വാതിൽ തുറന്നുകൊടുത്തവനാം
കരുണാമയനാം കർത്താവേ
നിൻ സവിധേ വന്നനവരതം
നിൻ സ്തുതികൾ
ഞങ്ങൾ പാടട്ടെ “.
ദൈവം സ്വഭാവത്താലേ തന്നെ കാരുണ്യവാനാണ്. അവിടുത്തെ സ്നേഹത്തിന്റെ സവിശേഷത അത് കരുണാർദ്രമാണെന്നതാണ്. നേരത്തെ ഈ സ്നേഹത്തെക്കുറിച്ച് സൂചിപ്പിച്ചതാണ്. അങ്ങയുടെ സ്വഭാവത്തിനൊത്തവിധം എപ്പോഴും ഞങ്ങളെ കടാക്ഷിക്കുകയും അനുഗ്രഹിക്കുകയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ എന്ന് നാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ ഈ കരുണയെയാണ് നാം അനുസ്മരിക്കുന്നതും അവിടുത്തെ അനുസ്മരിപ്പിക്കുന്നതും. ദൈവത്തിന്റെ കാരുണ്യം ഒന്നുകൊണ്ടുമാത്രമാണ് വിശുദ്ധകുർബാനയാകുന്ന ദിവ്യരഹസ്യങ്ങൾ സമർപ്പിക്കുവാൻ എളിയവരും പാപികളുമായ നമ്മൾ അർഹരാകുന്നത്. ” ദൈവമേ അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നോട് ദയ തോന്നണമേ. അങ്ങയുടെ കാരുണ്യാരേകത്തിനനുസൃതമായി എന്റെ പാപങ്ങൾ മായ്ച്ചു കളയണമേ “. എന്നു സങ്കീർത്തകനോട് ചേർന്നു നാം പ്രാർത്ഥിക്കുമ്പോഴും ഈ സത്യമാണ് നമ്മൾ പ്രഘോഷിക്കുന്നത്.