നീതിമാന് നിർവൃതി സുനിശ്ചിതം
58 സങ്കീർത്തനത്തിലെ ഒന്നാം വാക്യത്തിൽ ‘ശക്തരേ’ എന്ന് അഭിസംബോധന ചെയ്തിരിക്കുന്നത് സമൂഹത്തിലെ ദുഷ്ടത മുറ്റിനില്ക്കുന്ന നേതാക്കൾ ആയിരിക്കാം എന്നതാണ് ഒന്നും രണ്ടും വാക്യങ്ങളിൽ നിന്ന് കിട്ടുന്ന സൂചന. അവർ ഹൃദയത്തിൽ തിന്മ നിരൂപിക്കുന്ന വരാണ്. അതുകൊണ്ട് അവരുടെ വിധി പ്രസ്താവങ്ങൾ നീതിനിഷ്ഠവും സത്യസന്ധവും അല്ല.
3-5 വാക്യങ്ങളിൽ അവരുടെ കാപട്യവും ക്രൂരതയും ശക്തിയും വ്യക്തമാക്കുന്നു. ആജന്മ നുണയന്മാരായ അവർ തെറ്റായ വഴിയിൽ സഞ്ചരിക്കുന്നവരാണ് എന്നകാര്യം രണ്ടുപ്രാവശ്യം ആവർത്തിച്ചിരിക്കുന്നത് മൂന്നാം വാക്യത്തിൽ കാണാം. അപഥസഞ്ചാരം അവർക്ക് ജന്മസിദ്ധമാണ് ;അത് അവരുടെ ഹൃദയത്തിന്റെ തീരുമാനമാണ്. സാഹചര്യത്താൽ വഴിതെറ്റിപ്പോകുന്നവരല്ല അവർ എന്നാണ് ഈ വാക്യം വെളിവാക്കുക. അതായത് അവർ തിരുത്താനാവാത്ത സ്വഭാവമുള്ളവരും അവരുടെ പ്രവർത്തനങ്ങൾ നാശം വിതയ്ക്കുന്നവയുമാണ്.
” അവർക്കു സർപ്പത്തിന്റെതുപോലെയുള്ള വിഷമമുണ്ട് ; ചെവി അടഞ്ഞ അണലിയെ പോലെ ബധിരർ ആണവർ “(വാ.4). അവരുടെ ദുഷ്ടതയെ സർപ്പത്തിന്റെ വിഷം ആയിട്ടാണ് സങ്കീർത്തകൻ അവതരിപ്പിക്കുന്നത്.. മറ്റുള്ളവർക്ക് ചെവി കൊടുക്കാത്ത കടുത്ത അവഗണനാ മനോഭാവമുള്ള അവരെ ശ്രവണശേഷി ഇല്ലാത്ത അണലിയോട് ആണ് അവർ താരതമ്യപ്പെടുത്തുക.
ദുഷ്ടരുടെ തനി സ്വഭാവം അറിയുന്ന സങ്കീർത്തകൻ അവരെ പരാജയപ്പെടുത്താൻ ആവശ്യമായ ശക്തി നൽകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുകയാണ് രണ്ടാം ഭാഗത്ത്( 6- 9 ). അവരുടെ നാശത്തെ ദൈവ നീതിയുടെ നിർവ്വഹണവും ആയി ബന്ധിപ്പിക്കുകയാണയാൾ. ക്രൂരതയുടെ പര്യായമായ അവരുടെ പല്ല് തകർക്കാനും യുവ സിംഹങ്ങളെ പോലെ ചാടി വീഴുന്ന അവരുടെ ദ്രംഷ്ടകൾ പിഴുതെറിയാനും മാത്രമല്ല, അവരെ സമൂലം ഇല്ലായ്മ ചെയ്യാനും അവൻ ദൈവത്തോട് അപേക്ഷിക്കുന്നു.
പുല്ല് പോലെ ചവിട്ടി മെതിയ്ക്കപ്പെടട്ടെ. അലിഞ്ഞു തീരുന്ന ഒച്ചു പോലെ ആവട്ടെ
ചാപിള്ള പോലെ ആവട്ടെ
കൊള്ളി വിറകു പോലെ ആവട്ടെ
എന്ന കടുത്ത ശാപവാക്കുകൾ അവരുടെ സമ്പൂർണ്ണ വിനാശം ആണ് ഉന്നം വയ്ക്കുന്നത്. ദൈവത്തെ ഭയപ്പെടാത്ത, അവിടുത്തോട് ചേർന്ന് നിൽക്കാത്തവരുടെ ക്രൂര വിനോദമാണ് നീതിമാന്മാരെ പീഡിപ്പിക്കുക എന്നത്. ഇവിടെ പഴയനിയമ പശ്ചാത്തലം നാം ഓർക്കേണ്ടിയിരിക്കുന്നു. ” കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്… ( പുറപ്പാട് 21: 24 ), ” അയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക… “( ലേവ്യ 19 :18 ).
ഈ മനോഭാവത്തിന് ഒരു മാറ്റം വരുത്താൻ നൂറ്റാണ്ടുകൾക്കുശേഷം ദൈവപുത്രൻ മനുഷ്യനായി അവതരിച്ചു. 30 വർഷവും രഹസ്യ ജീവിതവും കഴിഞ്ഞാണ് അവരെ പഠിപ്പിക്കുന്നത്. ” ശത്രുക്കളെ സ്നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ” എന്ന്.
ദൈവ നീതി നടപ്പാകുമെന്ന ഉറപ്പാണ് 10, 11 വാക്യങ്ങൾ നൽകുന്നത്. നീതിമാൻ “ദുഷ്ടരുടെ രക്തത്തിൽ കാലും കഴുകും” എന്നത്, ദുഷ്ടരെ അവൻ ദൈവസഹായം കൊണ്ട് തോൽപ്പിക്കുമെന്നതിന്റെ പ്രതീകാത്മകാവതരണമാണ്. നീതി ദുഷ്ടതയെ അതിജീവിക്കും എന്നു ചുരുക്കം. നീതിമാന്മാർ ആരാണ് യഥാർത്ഥ ശക്തർ (വാക്യം 10 ). തിന്മ ചെയ്യുന്നവൻ അനുതപിച്ചു പാപങ്ങളെ ഏറ്റുപറഞ്ഞു പാപമോചനം പ്രാപിക്കുന്നില്ല എങ്കിൽ അവരുടെ നാശം ഉറപ്പാണ്.
ഇസ്രായേലിന്റെ നീതിയാണ് ഇവിടെ ഉയർന്ന കേൾക്കുക. ക്രൈസ്തവ നീതി അനുശാസിക്കുന്നത് തിന്മയ്ക്ക് പകരം നന്മ ചെയ്യണം എന്നാണ്. അതുതന്നെയാണ് അതിന്റെ പുതുമയും പൊരുളും.