നിശ്ചയദാർഢ്യത്തോടും ആത്മാർപ്പണത്തോടും അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകൾ, ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിച്ചു, തകർത്ത ഇസ്രായേലിലെ ഒരു ധീരവനിതയാണ് യൂദിത്ത്. തന്റെ ജനതയെ നശിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഹോളോഫെർണസിന് ഏറ്റം രഹസ്യാത്മകതയിൽ യൂദിത്തു വധിച്ചു ( യൂദിത്തു 13 :1 -13) ശത്രുവിന്റെ ശിരസ്സുമായി ദാസിയോടൊപ്പം, അവൾ നഗര കവാടത്തിന് അടുത്തെത്തി. ദൂരെ വെച്ചുതന്നെ അവൾ കവാട കാവൽക്കാരോട് വിളിച്ചു പറയുന്നു: തുറക്കൂ, വാതിൽ തുറക്കൂ. ദൈവം, നമ്മുടെ ദൈവം, ഇപ്പോഴും നമ്മുടെ കൂടെയുണ്ട്……. അവളുടെ സ്വരം തിരിച്ചറിഞ്ഞ് നഗരവാസികൾ, അഹമഹമിഹയാ, കവാടത്തിലേക്ക് ഓടുകയാണ്. അവൾ തിരിച്ചെത്തി എന്നത് അവർക്ക് വിശ്വസിക്കാനായില്ല. അവർ അവരെ അകത്തു കടത്തി. ചുറ്റും കൂടിയിരുന്ന ജനസമുച്ചയത്തോടു അവൾ ഉച്ചത്തിൽ പറയുന്നു: “ദൈവത്തെ സ്തുതിക്കുവിൻ, അവിടുത്തെ പുകഴ്ത്തുവിൻ, ഇസ്രായേൽ ജനത്തിൽ നിന്നു തന്റെ കാരുണ്യം പിൻവലിക്കാത്തവന് ഈ രാത്രി എന്റെ കരത്താൽ നമ്മുടെ ശത്രുക്കളെ നശിപ്പിച്ചവനുമായ ദൈവത്തെ പ്രകീർത്തിക്കുവിൻ”(യൂദിത്ത് 13:11-14).
യൂദിത്ത് കർത്താവിന്റെ കരുണയെ, അവിടുത്തെ കരുണാർദ്ര സ്നേഹത്തെ, ഉച്ചൈസ്തരം ഉദ്ഘോഷിക്കുകയാണ്. തന്റെ വിജയത്തിന്റെ മഹത്വം പൂർണ്ണമായും അവൾ ദൈവത്തിനു നൽകുകയാണ്. സങ്കീർത്തകനെപോലെ അവിടുത്തെ അചഞ്ചലമായ വിശ്വസ്തതയെ അവളും പ്രഘോഷിക്കുന്നു(cfr. സങ്കീ 24:7). പാപത്തിൽ വീഴാതെ വല്ലഭൻ തന്നെ സംരക്ഷിച്ചു എന്നും നന്ദിയോടെ അവൾ ഏറ്റുപറയുന്നു. അത്ഭുതപരതന്ത്രരായ ജനം ഉച്ചത്തിൽ രക്ഷകനായ ദൈവത്തെ കുമ്പിട്ട് ആരാധിക്കുന്നു “ദൈവമേ അവിടുന്ന് വാഴ്ത്തപ്പെടട്ടെ എന്ന് സമൂഹം പ്രഘോഷിക്കുന്നു. ഒരു സ്ത്രീയെ കനിഞ്ഞനുഗ്രഹിച്ചു അതിവിദഗ്ധമായ ഒരു യുദ്ധതന്ത്രം അവളുടെ മനസ്സിൽ അങ്കുരിപ്പിച്ചു അവൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുത വിജയം നൽകി തന്റെ ജനത്തോടുള്ള കരുണാർദ്ര സ്നേഹം വെളിപ്പെടുത്തുന്ന കരുണാനിധിയായ കർത്താവിനോട് തുടർന്നും അവർ അവിശ്വസ്തത കായിരുന്നുവെന്നതു രക്ഷാകര ചരിത്രത്തിലെ ദുഃഖസത്യമാണ്.
ദൈവം എത്ര നല്ലവൻ,
എത്ര നല്ല പാലകൻ,
കരുണയും സ്നേഹവും ആയവൻ,
സർവ്വവും നിൻ സന്നിധേ വച്ചു കുമ്പിട്ടീടുവാൻ
സാധ്യമായതത്രയോ ഭാഗ്യമാണതോർക്കുകിൽ.