ഒരവസരത്തിൽ ഒരു ദൈവദാസൻ മാരകപാപം ചെയ്യുവാനുള്ള അവസ്ഥയിലാണെന്ന് ഞാൻ മനസ്സിലാക്കി. ദൈവം ആഗ്രഹിക്കുന്ന നരകത്തിന്റെ എല്ലാ പീഡനങ്ങളും എല്ലാ സഹനങ്ങളും എന്നിലേക്കയച്ച് ആ വൈദികനെ പാപസാഹചര്യത്തിൽനിന്നു ഒഴിവാക്കി, വിടുതൽ നൽകാൻ കനിയണമെന്നു ഞാൻ അവിടുത്തോടു യാചിച്ചു. ഈശോ എന്റെ പ്രാർത്ഥന കേട്ട് ആ നിമിഷം തന്നെ, എന്റെ തലയിൽ ഒരു മുൾക്കിരീടം എനിക്കനുഭവപ്പെട്ടു. എന്റെ തലച്ചോറുവരെ അതിന്റെ മുള്ളുകൾ ആഴ്ന്നിറങ്ങി. മൂന്നു മണിക്കൂർ സമയം ഇത് നീണ്ടുനിന്നു. ആ പാപത്തിൽനിന്നു ആ ദൈവദാസന് വിടുതൽ ലഭിച്ചു . ദൈവത്തിന്റെ ഒരു പ്രത്യേക കൃപയാൽ അവന്റെ ആത്മാവ് ശക്തി പ്രാപിച്ചു.
ഒരിക്കൽ ക്രിസ്മസ് ദിനത്തിൽ (1928 ) ദൈവത്തിന്റെ ശക്തിയും സാന്നിദ്ധ്യവും എന്നെ വലയംചെയ്യുന്നതായി തോന്നി. കർത്താവുമായുള്ള കണ്ടുമുട്ടലിൽ നിന്ന് ഒരിക്കൽക്കൂടി ഞാൻ ഓടിയകലാൻ ശ്രമിച്ചു. യോസേഫിനേക്കിലെ സിസിറ്റേഴ്സിനെ സന്ദർശിക്കാൻ ഞാൻ മദർ സുപ്പീരിയറിനോട് അനുവാദം ചോദിച്ചു. മദർ ഞങ്ങൾക്ക് അനുവാദവും തന്നു. ഊണുകഴിഞ്ഞ ഉടനെ ഞങ്ങൾ യാത്രയ്ക്കൊരുങ്ങി. മഠത്തിന്റെ വാതിൽക്കൽ മറ്റു സിസ്റ്റേഴ്സ് എന്നെ കാത്തുനിൽക്കുകയായിരുന്നു. പുറംകുപ്പായം എടുക്കാൻ ഞാൻ മുറിയിലേക്കോടി. മടങ്ങിവരുമ്പോൾ, ആ ചെറിയ ചാപ്പലിന്റെ പടിവാതിൽക്കൽ ഈശോ നിൽക്കുന്നത് ഞാൻ കണ്ടു. എവിടുന്നു എന്നോട് പറഞ്ഞു: പൊയ്ക്കൊള്ളുക, പക്ഷെ ഞാൻ നിന്റെ ഹൃദയം എടുത്തിരിക്കുന്നു. പെട്ടന്ന് എന്റെ ഹൃദയം നഷ്ടപ്പെട്ടതായി എനിക്ക് തോന്നി. എന്നാൽ, ഇപ്പോൾത്തന്നെ സമയം വൈകിയെന്നു പറഞ്ഞുകൊണ്ട് ആ സിസ്റ്റേഴ്സ് ഞാൻ വൈകുന്നതിൽ എന്നെ വഴക്കു പറഞ്ഞുകൊണ്ടിരുന്നതിനാൽ, ഞാൻ വേഗം അവരുടെക്കൂടെ പോയി. എന്നാൽ, എന്തോ ഒരു വലിയ അസ്വസ്ഥത എന്നെ അലട്ടിക്കൊണ്ടിരുന്നു, ഒരു പ്രത്യേകമായ ദാഹം എന്റെ ആത്മാവിനെ ഗ്രസിച്ചു. എന്നാൽ, ദൈവമല്ലാതെ മറ്റാരും ഇതേപ്പറ്റി അറിഞ്ഞില്ല.
യോസേഫിനേക്കിൽ എത്തി കുറച്ചുകഴിഞ്ഞപ്പോൾ ‘നമുക്ക് മടങ്ങിപ്പോകാം‘ എന്ന് ഞാൻ സിസ്റേഴ്സിനോട് പറഞ്ഞു. സിസ്റ്റേഴ്സ് അല്പം വിശ്രമിക്കാൻ ആഗ്രഹിച്ചു. എന്നാൽ, എന്റെ ആത്മാവിനു ഒട്ടും സ്വസ്ഥത ലഭിച്ചില്ല. ഇരുട്ടാകുന്നതിനുമുമ്പ് നാം മടങ്ങണം എന്ന് ഞാൻ പറഞ്ഞു. വളരെ ദൂരം പോകേണ്ടിയിരുന്നതുകൊണ്ട് ഞാൻ ഉടനെത്തന്നെ മഠത്തിലേക്ക് മടങ്ങി. നടപ്പുരയിൽവച്ച് മദർസുപ്പീരിയർ ഞങ്ങളെ കണ്ടപ്പോൾ എന്നോട് ചോദിച്ചു: “ഇതുവരെ സിസ്റ്റേഴ്സ് പോയില്ലേ? അതോ ഇത്രവേഗം മടങ്ങി വന്നോ?” ” വൈകി വരേണ്ടെന്നു കരുതി ഞങ്ങൾ നേരത്തെ മടങ്ങിപ്പോന്നു” എന്ന് ഞാൻ മറുപടി നൽകി. പുറം കുപ്പായം മാറ്റിയിട്ടു ഉടനെത്തന്നെ ഞാൻ ചാപ്പലിലേക്കു പോയി. ചാപ്പലിൽ കയറിയ ഉടനെ തന്നെ ഈശോ എന്നോട് പറഞ്ഞു: വൈകി വരേണ്ട എന്ന് കരുതിയില്ല, ഞാൻ നിന്റെ ഹൃദയം എടുത്തതുകൊണ്ടാണ് നീ മടങ്ങിവന്നത് എന്ന് മദർ സുപ്പീരിയറിനോട് ഉടനെത്തന്നെ ചെന്നുപറയുക. എനിക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെങ്കിലും, സുപ്പീരിയറുടെ അടുക്കൽ പോയി എന്തുകൊണ്ടാണ് ഞാൻ വേഗം മടങ്ങിവന്നതെന്ന സത്യം തുറന്നുപറഞ്ഞു. കർത്താവിനു അനിഷ്ടം തോന്നിച്ച എല്ലാക്കാര്യങ്ങൾക്കും ഞാൻ അവിടുത്തോടു ക്ഷമ ചോദിച്ചു. അപ്പോൾ ഈശോ വലിയ സന്തോഷത്താൽ എന്നെ നിറച്ചു. കർത്താവിലല്ലാതെ ഒരിടത്തും സംതൃപ്തി ലഭിക്കുകയില്ലെന്നു ഞാൻ മനസ്സിലാക്കി.
ഒരവസരത്തിൽ രണ്ടു സിസ്റ്റേഴ്സ് നരകത്തിലേക്ക് പ്രവേശിക്കാൻ പോകുന്നതായി ഞാൻ കണ്ടു. തീവ്രവേദനയാൽ എന്റെ ആത്മാവ് കഠിനമായി മുറിപ്പെട്ടു; അവർക്കുവേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ഈശോ എന്നോട് പറഞ്ഞു: മാരകമായ പാപത്തിൽ വീഴാൻ തക്ക അവസ്ഥയിലാണ് ഈ രണ്ടു സിസ്റ്റെർസ് എന്ന് മദർ സുപ്പീരിയറിന്റെ അടുത്തുചെന്നു പറയുക. പിറ്റേദിവസം ഈ വിവരം ഞാൻ സുപ്പീരിയറിനോട് പറഞ്ഞു. അവരിലൊരാൾ വലിയ തീക്ഷണതയോടെ അനുതപിച്ചുകഴിഞ്ഞിരുന്നു . മറ്റെയാൾ വലിയ ക്ലേശം അനുഭവിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
ഒരു ദിവസം ഈശോ എന്നോട് പറഞ്ഞു, ഞാൻ ഈ ഭവനത്തിൽ നിന്ന് പോകുകയാണ്.. ഇവിടുത്തെ പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല. സക്രാരിയിൽനിന്നു തിരുവോസ്തി പുറത്തുവന്നു എന്റെ കൈകളിൽ വിശ്രമിച്ചു. അതീവ സന്തോഷത്തോടെ ഞാൻ അത് തിരിച്ചു സക്രാരിയിൽ നിക്ഷേപിച്ചു. രണ്ടാമതും ഇത് തന്നെ ആവർത്തിച്ചു. വീണ്ടും ഞാൻ അത് തിരിച്ചുവച്ചു. എന്നാൽ, മൂന്നാമതും ഇതുതന്നെ സംഭവിച്ചു. എന്നാൽ തിരുവോസ്തി ജീവനുള്ള ഈശോനാഥനായി രൂപാന്തരപ്പെട്ടുകൊണ്ട് എന്നോട് പറഞ്ഞു: ഞാൻ ഇവിടെ ഇനി വസിക്കുകയില്ല! അപ്പോൾ, ഈശോയോടു തീവ്രമായ സ്നേഹം എന്റെ ആത്മാവിൽ ഉണർന്നു. ഞാൻ പറഞ്ഞു: “ഈശോയെ, അങ്ങ് ഈ ഭവനം വിട്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല!” ഈശോ വീണ്ടും അപ്രത്യക്ഷനായി, എന്റെ കൈകളിൽ തിരുവോസ്തി മാത്രമായി. വീണ്ടും ഞാൻ അത് കാസയിൽ വച്ച്, സക്രാരിയിൽ വച്ച് അടച്ചു. ഈശോ ഞങ്ങളുടെ കൂടെ വസിച്ചു. പരിഹാരമായി മൂന്നു ദിവസത്തെ ആരാധന ഞാൻ നടത്തി.
വൈദികർക്കും സന്ന്യസ്തർക്കും വേണ്ടി നമ്മുക്ക് എന്നും പ്രാർത്ഥിക്കാം.