കുഞ്ഞാട് എന്ന് വാച്യാർത്ഥമുള്ള “ആഗ്നസ്” റോമിൽ ജനിച്ചു. പുണ്യവതിയെ ചിത്രീകരിക്കാറുള്ളത് ഒരു കുഞ്ഞാടിനെ കൈകളിൽ വഹിക്കുന്നതായിട്ടാണ്. പുണ്യവതിയുടെ തിരുനാൾ ദിവസം ആശീർവദിക്കുന്ന രണ്ടു കുഞ്ഞാടുകളുടെ രോമം ഉപയോഗിച്ചാണ് ആർച്ചുബിഷപ്പുമാർ അണിയുന്ന ‘പാലിയം’ നെയ്തെടുക്കുന്നത്.
റോമയിൽ ജനിച്ച ഈ സുന്ദരിയെ പാണിഗ്രഹണം ചെയ്യാൻ റോമൻ യുവാക്കൾ അഹമഹമികയാ ആഗ്രഹിച്ചു. ഒരു സ്വർഗ്ഗീയ മണവാളന് തന്റെ കന്യാത്വം നേർന്നിരിക്കുന്നുവെന്നായിരുന്നു അവളുടെ മറുപടി. മധുരവചസ്സുകളോ ഭീഷണിയോ അവളുടെ നിശ്ചയത്തിന് വ്യത്യാസം വരുത്തിയില്ല. ഭഗ്നാശരായ കാമുകന്മാർ അവൾ ക്രിസ്ത്യാനിയാണെന്നു ആരോപിച്ചു. റോമൻ ജഡ്ജ് അവളോട് ജൂപ്പിറ്ററിനെ ആരാധിക്കാൻ ആജ്ഞാപിച്ചു. അവൾ അതിനു വഴിപ്പെടുന്നില്ലെന്നു കണ്ടപ്പോൾ മർദ്ദകർ പീഡനോപകാരണങ്ങളെല്ലാം അവളെ കാണിച്ചുകൊടുത്തു. ബിംബത്തിന്റെ അടുക്കലേക്കു അവളെ വലിച്ചിഴച്ചു കൊണ്ടുചെന്നു ധൂപം കൈകൊണ്ട് എടുപ്പിക്കാൻ ആരാച്ചാരന്മാർ നിർബന്ധിച്ചു നോക്കി. എന്നിട്ടും ബിംബത്തെ ആരാധിക്കയില്ലെന്നു കണ്ടപ്പോൾ ചക്രവർത്തി കല്പിച്ചു. അവളെ വേശ്യാഗൃഹത്തിൽ യഥേഷ്ടം ആർക്കും ഉപയോഗിക്കാൻ നിയോഗിക്കുമെന്ന്. “ഈശോ തന്റെ സ്വന്തമായവരെ സംരക്ഷിച്ചുകൊള്ളും” എന്നായിരുന്നു അവളുടെ മറുപടി.
ഇതുകേട്ട് ക്രുദ്ധനായ ന്യായാധിപൻ ആഗ്നസിന്റെ വസ്ത്രങ്ങൾ നീക്കി നഗ്നയാക്കാൻ ആജ്ഞാപിച്ചു. ഇത് അവൾക്കു എത്രയും വേദനാജനകമായിരുന്നെങ്കിലും ഈശോയിൽത്തന്നെ ശരണം വച്ച് നിർഭയം നിന്നു.ദൈവം ഒരദ്ഭുതം പ്രവർത്തിച്ചു. ഒരു യുവാവൊഴികെ മറ്റെല്ലാവരും അവിടെനിന്നു പലായനം ചെയ്തു. അശുദ്ധതാത്പര്യത്തോടെ ആഗ്നസിനെ നോക്കിയ ആ യുവാവ് ഒരു മിന്നലിന്റെ പ്രകാശത്തോടെ അന്ധനായി. അർദ്ധപ്രാണനായ യുവാവിനെ അവന്റെ കൂട്ടുകാർ സംവഹിച്ചുകൊണ്ടു പോയി. തന്നെ വിവാഹം കഴിച്ചാൽ അവളെ സ്വതന്ത്രയാക്കാമെന്നു ന്യായാധിപന്മാർ അവളെ ഗ്രഹിപ്പിച്ചു. അവൾ പ്രതിവചിച്ചു: “ഈശോയാണ് തന്റെ മണവാളൻ. അവിടുന്ന് ആദ്യം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ഞാൻ അവിടുത്തെ മാത്രമായിരിക്കും.”
അവസാനം മരണവിധി പ്രഖ്യാപിക്കപ്പെട്ടു. ആ കുഞ്ഞു കൈകളിൽ വച്ച കൈയ്യാമംഊർന്നു പോന്നെങ്കിലും ആഗ്നസ് ആരാച്ചാരന്മാരെ സസന്തോഷം അനുഗമിച്ചു. ഒരു നിമിഷനേരം അവൾ മുട്ടുകുത്തി പ്രാർത്ഥിച്ചു. അനന്തരം വാളിന് അവൾ കഴുത്തു കാണിച്ചുകൊടുത്തു. ഒരു വെട്ടിനു ആ കുഞ്ഞാടിന്റെ ശിരസ്സ് നിലത്തുവീണു. “എല്ലാ രാജ്യക്കാരുടെയും നാവുകളും തൂലികകളും ഈ കന്യകയുടെ സ്തുതികൾ പാടിയിട്ടുണ്ട്. കന്യാത്വത്തിന്റെ മഹത്വത്തെ ഇവൾ രക്തസാക്ഷിത്വം കൊണ്ട് മകുടം ചാർത്തി” എന്ന് വി. ജെറോം പറയുന്നു.
വി. അംബ്രോസിന്റെ പ്രസംഗം ശ്രവിച്ചാലും: “ഇത് ഒരു കന്യകയുടെ പിറന്നാളാണ്. അവളുടെ കന്യാത്വം നമുക്ക് അനുകരിക്കാൻ. ഒരു രക്തസാക്ഷിയുടെ പിറന്നാളാണ്; നമുക്ക് ത്യാഗങ്ങൾ കാഴ്ചവയ്ക്കാൻ. ഇത് വി ആഗ്നസിന്റെ തിരുനാളാണ്. എല്ലാ മനുഷ്യരും വിസ്മയിക്കട്ടെ, കുട്ടികൾ പ്രത്യാശിക്കുകയും വിവാഹിതരായ സ്ത്രീകൾ ആശ്ചര്യപ്പെടുകയും; അവിവാഹിതർ അവളെ അനുകരിക്കുകയും ചെയ്യട്ടെ”
വിചിന്തനം: “നിങ്ങളുടെ വാളും എന്റെ രക്തം കൊണ്ട് മലിനമാക്കിക്കൊള്ളുക; എന്നാൽ ക്രിസ്തുവിനു പ്രതിഷ്ഠിതമായ എന്റെ ശരീരത്തെ നിങ്ങൾക്കു മലിനമാക്കാൻ കഴിയുകയില്ല” (വി. ആഗ്നസ്)