ഭൂമിയിൽ ഒരറ്റംമുതൽ മറ്റേ അറ്റം വരെ ജ്ഞാനം , സ്വാധീനം ചെലുത്തുന്നു. അവൾ എല്ലാകാര്യങ്ങളും നന്നായി ക്രമപ്പെടുത്തുന്നു. ഞാൻ യൗവനം മുതൽ അവളെ സ്നേഹിക്കുകയും അന്വേഷിക്കുകയും ചെയ്തു. അവളെ വരിക്കാൻ ഞാൻ അഭിലഷിച്ചു. അവളുടെ സൗന്ദര്യത്തിൽ ഞാൻ മതിമറന്നു. ദൈവത്തോടൊത്തു ജീവിച്ചു തന്റെ കുലീനജന്മം അവൾ മഹത്വപ്പെടുത്തുന്നു. എല്ലാറ്റിന്റെയും കർത്താവ് അവളെ സ്നേഹിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ ആദ്യത്തെ പടി അവളാണ്; അവിടുത്തെ പ്രവർത്തനങ്ങളിൽ കൂട്ടാളിയും. ധനസമ്പാദനം ജീവിതത്തിൽ അഭികാമ്യമാണെങ്കിൽ സർവവും സാധ്യമാക്കുന്ന ഞാനതിലുപരി ധനം എന്തുണ്ട്? അറിവ് പ്രവർത്തന ക്ഷമാണെങ്കിൽ സകലതും വിരചിക്കുന്നത് അവളല്ലാതെ ആരാണ്? നീതിയെ സ്നേഹിക്കുന്നവന് അവളുടെ പ്രവർത്തനങ്ങളുടെ ഫലം നന്മയായിരിക്കും. ആത്മനിയന്ത്രണവും വിവേകവും നീതിയും ധൈര്യവും അവൾ പരിശീലിപ്പിക്കുന്നു. ജീവിതത്തിൽ ഇവയെക്കാൾ പ്രയോജനകരമായി ഒന്നുമില്ല. വിപുലമായ അനുഭവജ്ഞാനമാണ് നിങ്ങൾ ഇച്ഛിക്കുന്നതെങ്കിൽ അവൾക്കു ഭൂതവും ഭാവിയും അറിയാം. മൊഴികളുടെ വ്യംഗ്യവും കടങ്കഥകളുടെ പൊരുളും അവൾക്കറിയാം. അടയാളങ്ങളും അത്ഭുതങ്ങളും അവൾ മുൻകൂട്ടി കാണുന്നു. കാലങ്ങളുടെയും ഋതുക്കളുടെയും ഫലം അവൾക്കറിയാം.
വ്യഗ്രതയിലും ദുഖത്തിലും അവൾ എനിക്ക് സദുപദേശവും പ്രോത്സഹാനവും തരുമെന്നറിഞ്ഞ ഞാൻ അവളെ എന്റെ സന്തത സഹചാരിണിയാക്കും. യുവാവെങ്കിലും എനിക്ക് അവൾമൂലം അനേകരുടെ ഇടയിൽ മഹത്വവും , ശ്രേഷ്ഠന്മാരുടെ മുൻപിൽ ബഹുമതിയും ലഭിക്കും. ന്യായവിചാരണയിൽ ഞാൻ സൂക്ഷമബുദ്ധി ഉള്ളവനായിരിക്കും. നാടുവാഴികൾ എന്നെ ശ്ലാഘിക്കും . ഞാൻ മൗനം ഭജിക്കുമ്പോൾ അവർ കാത്തുനിൽക്കും. സാംസാരിക്കുമ്പോൾ ശ്രദ്ധിക്കുകയും ചെയ്യും. ഞാൻ ദീർഘമായി സംസാരിച്ചാലും നിശ്ശബ്ദരായി കേൾക്കും. അവൾ മൂലം എനിക്ക് അമർത്യത കൈവരും. പിൻഗാമികളിൽ എന്റെ സ്മരണ നിലനിൽക്കും. ഞാൻ ജനതകളെ ഭരിക്കും. രാജ്യങ്ങൾ എനിക്ക് അധീനമാകും. ഭീകരരായ ഏകാധിപതികൾ എന്നെക്കുറിച്ചു കേട്ട് ഭയചകിതരാകും. ജനം എന്നെ കഴിവുറ്റവനെന്നു ഗണിക്കും. യുദ്ധത്തിൽ ഞാൻ ധീരനായിരിക്കും. വീട്ടിലെത്തി ഞാൻ അവളുടെ സമീപത്തു വിശ്രമം അനുഭവിക്കും. അവളുടെ മൈത്രിയിൽ തിക്തതാസ്പർശമില്ല. അവളോടൊത്തുള്ള ജീവിതം ദുഃഖരഹിതമാണ്; ആഹ്ലാദവും ആനന്ദവും മാത്രം.
ജ്ഞാനത്തോടുള്ള ബന്ധത്തിൽ അമർത്യതയും അവളുടെ മൈത്രിയിൽ നിർമലമായ മോദവും അവളുടെ പ്രവർത്തികളിൽ ൿദ്യാസമ്പത്തും സംസർഗ്ഗത്തിൽ വിവേകവും അവളുമായുള്ള സംഭാഷണത്തിൽ യശസ്സും കുടികൊള്ളുന്നു എന്ന് ചിന്തിച്ച എങ്ങനെ അവളെ സ്വന്തമാക്കാം എന്ന് തേടി ഞാൻ അലഞ്ഞു. ശൈശവം മുതലേ ഞാൻ അനുഗ്രഹീതനും , നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്; അഥവാ ഞാൻ നല്ലവനാണ്. അതുകൊണ്ട് നിർമലമായ ശരീരം എനിക്ക് ലഭിച്ചു. ദൈവം നൽകുന്നില്ലെങ്കിൽ ജ്ഞാനം എനിക്ക് ലഭിക്കുകയില്ലെന്ന് ഞാൻ അറിഞ്ഞു ആരുടെ ദാനമാണ് അവൾ എന്ന അറിയുന്നത് ഉൾക്കാഴ്ചയോടെ ലക്ഷണമാണ്. അതുകൊണ്ട് ഞാൻ കർത്താവിനോട് ഉള്ളഴിഞ്ഞ് അപേക്ഷിച്ചു (ജ്ഞാനം 8 )