ഓരോ നിമിഷവും തങ്ങൾ സ്വർഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്നത് വിശുദ്ധാത്മാക്കൾക്കു ഏറെ ആനന്ദം പകർന്നു നൽകിയ വസ്തുതയാണ്. വി. ചെറുപുഷ്പ്പത്തിന്റെ പുണ്യചരിതയായ മാതാവ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “എന്റെ ഒൻപതു മക്കളിൽ നാലുപേർ സ്വർഗ്ഗത്തിലെത്തിയിരിക്കുന്നു (നന്നേ ചെറുപ്പത്തിൽ മരിച്ചവരാണവർ). ബാക്കി അഞ്ചുപേർ ദീർഘമായ ആത്മീയസമരത്തിനു ശേഷം കൂടുതൽ യോഗ്യത സംബന്ധിച്ചു സ്വർഗത്തിൽ ചെന്ന് ചേരും.” വി. സെലിഗ്വറിനു ഉറപ്പായിരുന്നു തന്റെയും തന്റെ ഓരോ കുഞ്ഞിന്റെയും കാലടികൾ സ്വർഗം ലക്ഷ്യമാക്കിയുള്ളതായിരുന്നുവെന്നു. ഓരോ മാതാവിനും ഈ ബോധ്യം ഉണ്ടാവത്തക്കവിധത്തിൽ ജീവിക്കാനും മക്കളെ അങ്ങനെ വളർത്തുവാനും കഴിഞ്ഞിരുന്നുവെങ്കിൽ!
ദൈവകരുണയുടെ അപ്പോസ്തോലയായ വി. ഫൗസ്റ്റീനയുടെ ചിന്ത നയിക്കപ്പെട്ടതു ഇങ്ങനെയായിരുന്നു, “ഞാൻ ഭാവിയിലേക്ക് നോക്കുകയാണെങ്കിൽ, എന്റെ മനസ്സ് നിറയെ ഭയമാവുന്നു. പക്ഷെ, ഭാവിയിലേക്ക് നാം എന്തിനു നോക്കണം? വർത്തമാനകാലം മാത്രമാണ് എനിക്ക് പ്രിയങ്കരം. എന്തെങ്കിലും മാറ്റാനോ തിരുത്താനോ ഭൂതകാലം എന്റെ വരുത്തിയിലില്ല. ജ്ഞാനികൾക്കോ പ്രവാചകന്മാർക്കുപോലുമോ ഇത് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ എന്റെ ഭൂതകാലത്തെ സംബന്ധിക്കുന്നവ ഞാൻ ദൈവത്തിൽ വിശ്വസിച്ചു, അവിടുത്തെ ഏൽപ്പിക്കുന്നു. (അവിടുത്തെ കരുണയ്ക്കു വിടുന്നു എന്ന് സാരം.) എന്നാൽ ഓ, വർത്തമാനകാലമേ! നീ പൂർണമായും എനിക്കുള്ളതാണ്. എന്റെ വരുതിയിലുള്ളിടത്തോളം കാലം നിന്നെ പ്രയോജനപ്പെടുത്താൻ, ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ദൈവകാരുണ്യത്തിൽ വിശ്വസിച്ചുകൊണ്ട് ഒരു കുഞ്ഞിനെ പോലെ, ജീവിതത്തിൽ ഞാൻ മുന്നോട്ടു പോകുന്നു… എന്റെ ജീവിതത്തിൽ ‘വെറുതെ’ എന്ന സമയമില്ല. കാരണം ഓരോ നിമിഷവും പ്രാർത്ഥന, സഹനം, അധ്വാനം ഇവകൊണ്ട് ഞാൻ നിറയ്ക്കുന്നു.”