അഞ്ചാമദ്ധ്യായം
ആദ്യപാപത്തിന്റെ ഫലങ്ങൾ അടിക്കടി വ്യക്തമായിക്കൊണ്ടിരുന്നു. മനുഷ്യൻ ദുഷ്ടമാർഗ്ഗങ്ങളിൽ സഞ്ചരിച്ചുതുടങ്ങി. ഓരോ തലമുറയിലും പാപം അമ്പേ പെരുകുകയാണ്. ‘ഒന്നാമത്തെ കൊലപാതകി’ എന്ന ദുഷ്പേരു സമ്പാദിച്ച കായേന്റെ കഥ ഇതിനു സാക്ഷ്യം വഹിക്കുന്നു. തന്റെ സഹോദരനായ ആബേലിന്റെ ഐശ്വര്യസമ്പത്തുക്കൾ കായേനിൽ പതിയിരുന്ന അസൂയാസർപ്പത്തെ പ്രകോപിപ്പിച്ചു. അതു ഫണമുയർത്തി നിഷ്കളങ്കതയുടെ നികേതനമായിരുന്ന ആബേലിനെ നിർദ്ദയം കൊത്തി. ആ മാടപ്രാവ് മരിച്ചുവീണു.
വമ്പുപറച്ചിലിന്റേയും ഒടുങ്ങാത്ത പ്രതികാരദാഹത്തിന്റേയും പ്രതിധ്വനി സൃഷ്ടിയുടെ പുസ്തകത്തിലെ ഒരു പദ്യശകലത്തിൽ കാണാം. കായേന്റെ വംശമായ ലാമെക്കു പറയുകയാണ്. ‘ലാമെക്കിന്റെ ഭാര്യമാരെ കേട്ടാലും. എന്നെ മുറിവേല്പിക്കുന്ന മനുഷ്യനെ ഞാൻ കൊന്നുകളയും, കായേന്റെ ശത്രുക്കളോട് ഏഴിരട്ടി പ്രതികാരം ചെയ്തെങ്കിൽ ലാമെക്കിന്റെ ശത്രുക്കളോട് എഴുപത്തേഴിരട്ടിയായി പകരം വീട്ടും’ (ഉല്പ 4:2324).
‘വർദ്ധിച്ചു പെരുകി ഭൂമുഖം നിറയുവിൻ’ എന്ന ദൈവത്തിന്റെ അനുഗ്രഹം വളരെയെല്ലാം നിറവേറിയെന്നു തോന്നുമാറ്, കടൽത്തീരങ്ങളിലും നദീതടങ്ങളിലും പർവതപ്രദേശങ്ങളിലുമെല്ലാം മണ്ണിന്റെ മക്കൾ ഗോത്രം ഗോത്രമായി വസിച്ചു തുടങ്ങി. സമ്പത്തിലും സന്തതിയിലും പെരുകിയ അവരുടെ ദുരാചാരങ്ങൾ മൂർദ്ധന്യാവസ്ഥ പ്രാപിച്ചു. ഒരു ശങ്കയുമില്ലാതെ തങ്ങളുടെ കാരണകർത്താവായ ജഗദീശ്വരനെ മറന്നവർ.
സ്ഥിതഗതികൾ അങ്ങേയറ്റം വഷളായപ്പോൾ, ദൈവനീതി നിരന്തരം നിലവിളിച്ചപ്പോൾ, ഗത്യന്തരമില്ലാതെ ദൈവം അവരെ ശിക്ഷിക്കാനുറച്ചു. ‘നീതിമാനായ നോഹ്’ മാത്രം ശിക്ഷയിൽ നിന്നൊഴിവായി. തന്റെ അസുലഭഭാഗ്യത്തിൽ ആനന്ദനിർവൃതി പ്രാപിച്ച അദ്ദേഹം ഒരു ബലിപീഠം പണിതു. ദൈവത്തിനു കൃതജ്ഞതാബലി സമർപ്പിച്ചു. നന്മസ്വരൂപനായ ഈശ്വരൻ നോഹിന്റെ സ്നേഹയാഗത്തിൽ സംപ്രീതനായി. അവിടുന്നു നോഹിനോട് ഒരുടമ്പടി ചെയ്തു. മേലിൽ മനുഷ്യവർഗ്ഗത്തെ ഒന്നടങ്കം നശിപ്പിക്കയില്ലെന്ന് അയാൾക്കുറപ്പു നല്കി. അതിനോരടയാളമായി മഴവില്ലിനെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ദൈവം അബ്രാഹത്തെ വിളിക്കുന്ന രംഗം അന്യത്ര നാം കണ്ടതാണ്. അയാളുടെ സന്താനങ്ങൾ അംബരവാസികളായ താരങ്ങൾ പോലെയും കടൽക്കരയിലെ മണൽത്തരികൾപോലെയും ആയിരിക്കുമെന്ന് അന്നവിടുന്നു വാഗ്ദാനം ചെയ്തതാണ്. ഈ അനുഗ്രഹപ്രാപ്തിക്കായി നിരന്തരം അയാൾ പ്രാർത്ഥിച്ചിരുന്നു. ഒരിക്കൽ പ്രാർത്ഥനാലീനനായിരുന്നപ്പോൾ അദ്ദേഹത്തിനു വീണ്ടും ഈശ്വരന്റെ അരുളപ്പാടുണ്ടായി. ദിവ്യവചസ്സുകൾ നിശയുടെ നിശ്ശബ്ദതയിൽ മുഴക്കി. ‘അബ്രാഹമേ, നീ ഭയപ്പെടേണ്ടാ. ഞാനാണു നിന്റെ സഹായി നിനക്കിതിന് അധികമായ പ്രതിസമ്മാനം കിട്ടും. ഈശ്വരൻ തന്റെ ഭക്തനിൽ പ്രസാദിച്ചു പ്രത്യേക നന്മകൾ നല്കുന്നു. ചക്രവാളസീമകളേയും അതിലംഘിക്കുന്നതാണവിടുത്തെ ഔദാര്യം’.
ദൈവം അയാളെ കൂടാരത്തിൽനിന്നു വിളിച്ച് ആയിരമായിരം നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന ആകാശത്തിലേയ്ക്കൊന്നു കണ്ണോടിക്കാനരുളിചെയ്തു. മനോമോഹനമായൊരു ദൃശ്യം. ‘നിനക്കു കഴിയുമെങ്കിൽ ഈ താരകളെ എണ്ണുക: ഇതുപൊലെയായിരിക്കും നിന്റെ വംശപരമ്പരയും’.
അബ്രാഹത്തിന്റെ മുഖം തെളിഞ്ഞു. നക്ഷത്രങ്ങളുടെ ശോഭ അദ്ദേഹത്തിന്റെ കണ്ണുകളെ പ്രകാശിപ്പിച്ചു. തന്റെ പുത്രീപുത്രന്മാർ പേരിലും പെരുമയിലും നക്ഷത്രങ്ങളെപ്പോലെ ആയി ഭവിക്കുമെന്നാണ് അഖിലേശൻ അരുളിചെയ്യുന്നത്. അദ്ദേഹം സാഷ്ടാംഗം പ്രണമിച്ച്, ഈശ്വരനെ ആരാധിച്ച്, തന്റെ വിശ്വാസം സ്പഷ്ടമാക്കി.
തുടർന്ന് കാനൻദേശം അബ്രാഹത്തിന്റെ മക്കളുടെ അവകാശമായിരിക്കുമെന്നും ദൈവം വെളിപ്പെടുത്തി. അബ്രാഹം അതിനൊരടയാളം ചോദിച്ചു. ദൈവം നല്കിയ അടയാളം ഒരുടമ്പടിയാണ്. അക്കാലത്ത് പ്രാചീന ഉടമ്പടികൾ ബലികഴിച്ച് ഉറപ്പിക്കുമായിരുന്നു. ഇത്തരം പ്രത്യക്ഷമായ ഉടമ്പടി ഉണ്ടാക്കുന്നതിനു നിശ്ചയിച്ചു വേണ്ട നിർദേശങ്ങളും നല്കി.
ഒരു കാളക്കുട്ടൻ, ഒരു മുട്ടാട്, ഒരു വെള്ളാട്, ഒരു ചെങ്ങാലി, ഒരു പ്രാവിൻകുഞ്ഞ് ഇത്രയുമായിരുന്നു ബലിവസ്തുക്കൾ. അബ്രാഹം അവയെ ബലിചെയ്ത് ഭാഗിച്ചു രണ്ടുനിരയായി നിലത്തുവച്ചു. ഉടമ്പടി ചെയ്യുന്ന വ്യക്തി ബലിവസ്തുക്കളുടെ നടുവിൽക്കൂടി നടന്നു വേണം കരാറുറപ്പിക്കാൻ. ‘ഈ ഉടമ്പടി ഞാൻ ലംഘിക്കുന്നതായാൽ ഈ മൃഗങ്ങളെപ്പോലെ എന്നേയും കഷണിച്ചുകൊള്ളു’ എന്നാണ് ആ നടപ്പിന്റെ ആന്തരാർത്ഥം.
അബ്രാഹം പ്രഭാതം മുതൽ ദൈവത്തെ പ്രതീക്ഷിച്ചു പ്രാർത്ഥനാനിരതനായി നില്ക്കയാണ്. മാംസഭോജികളായ കഴുകൻ തുടങ്ങിയ പക്ഷികൾ ബലിസാധനം റാഞ്ചിക്കൊണ്ടുപോകുവാൻ മുകളിൽ വട്ടമിട്ടു പറന്നുതുടങ്ങി. അവയെ ആട്ടിയോടിച്ച് അയാൾ മധ്യാഹ്ന സൂര്യന്റെ മയക്കുന്ന ചൂടിനു ബലിയാടായി മണിക്കൂറുകൾതന്നെ കഴിഞ്ഞിട്ടും മഹേശ്വരൻ പ്രത്യക്ഷനായില്ല. അടിയുറച്ച വിശ്വാസത്തോടെ അയാൾ കാത്തുനിന്നു. അന്തിക്കതിരവൻ എങ്ങോ പോയി മറഞ്ഞു. അപ്പോൾ അബ്രാഹം ചെറുതായൊന്നു മയങ്ങി. സാമാന്യരീതിയിലുള്ള ഉറക്കമെന്നതിലേറെ ഈശ്വരദാനമായ ഒരു ആത്മീയ പാരവശ്യം. വലിയ ഭയവും അന്ധകാരവും അദ്ദേഹത്തിന്റെ ആത്മാവിനെ ആവരണംചെയ്തു. സംഭവ്യമായ പലവസ്തുക്കളും ആ ഗോത്ര പിതാവിന്റെ ബോധത്തിൽ തെളിഞ്ഞുകാണായി. തന്റെ പുത്രന്മാർ പരദേശികളായി നാലുശതവർഷങ്ങൾ വസിക്കേണ്ടിവരും. ഈജിപ്ഷ്യൻ അടിമത്തത്തിന്റെ കറപുരണ്ട കരങ്ങളിലവർ വീഴും. പക്ഷേ, സർവനന്മയായ ഈശ്വരൻ അവരെ മോചിപ്പിച്ചു പാലും തേനും ചിറപൊട്ടിയൊഴുകുന്ന കാനാൻ നാട്ടിലേയ്ക്കു കൊണ്ടുവന്ന് ഏഴു ജാതികളുടെ പ്രദേശങ്ങൾ അവർക്കവകാശമായി കൊടുക്കും. തദ്ദേശവാസികൾ തങ്ങളുടെ ദുഷ്ടജീവിതത്തിനു ശിക്ഷയായി നശിപ്പിക്കപ്പെടും. ഈശ്വരൻ മനുഷ്യനുമായി നടത്തിയ രണ്ടാമത്തെ ഉടമ്പടിയാണിത്.
ഇനി കരാറുറപ്പിക്കൽ നടക്കണം. അബ്രാഹത്തിന്റെ ബലിമൃഗങ്ങൾ കൂരിരുട്ടിൽ അപ്പോഴും കിടക്കുകയാണ്. പെട്ടന്നൊരഗ്നിജ്വാല അവിടെകാണപ്പെട്ട്, രണ്ടുനിരയായിക്കിടക്കുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോകുന്നത് അബ്രാഹം കണ്ടു. അപ്രകാരം നാട്ടുനടപ്പനുസരിച്ചുതന്നെ സർവ്വശക്തൻ ഉടമ്പടി ഉറപ്പിച്ചെന്ന് അദ്ദേഹം മനസ്സിലാക്കി.
വ്യക്തികളുമായി ഉടമ്പടിയിലേർപ്പെടുന്ന ഈശ്വരനെയാണ് ഇതുവരെ നാം കണ്ടത്. മരുഭൂമിയിലെത്തിയ ഇസ്രായേൽ ജനത്തെ സീനാമലയിൽവച്ച് ദൈവം തന്റെ ജനമാക്കുന്ന സാമൂഹ്യപ്രതിഭാസമാണ് ഉടമ്പടിമരത്തിന്റെ മറ്റൊരു ശിഖരം. അമലോക്കുകാരെ അടിച്ചോടിച്ചിട്ട് അവർ മരുഭൂമിയിലൂടെ പദയാത്രചെയ്ത് സീനാമലയുടെ താഴ്വാരങ്ങളിൽ താവളമടിച്ചു. ‘ഈ മലയിൽ വന്നു നിങ്ങൾ എന്നെ ആരാധിക്കും’ എന്ന് ഈശ്വരൻ മോസസിന് നേരത്തെ ഉറപ്പുകൊടുത്തിരുന്നതാണ്. താമസംവിനാ അദ്ദേഹത്തിനു വീണ്ടും വിണ്ണിൽ നിന്നരുളപ്പാടുണ്ടായി, ‘നീ ഇസ്രായേൽ മക്കളോട് പറയുക: ഞാൻ മെസ്രേൻകാരോടു വർത്തിച്ചതും രാജാളിപ്പക്ഷിയുടെ ചിറകുകളിന്മേലെന്നപോലെ നിങ്ങളെ വഹിച്ചുകൊണ്ടുപോന്നതും നിങ്ങൾ കണ്ടുവല്ലോ. ആകയാൽ നിങ്ങൾ എന്റെ സ്വരം ശ്രവിക്കുകയും എന്റെ കല്പന ശിരസ്സാവഹിക്കുകയും ചെയ്യുമെങ്കിൽ അവയിലെ എല്ലാ ജാതികളിലും വച്ചു നിങ്ങളെന്റെ വാത്സല്യ വിഷയമായിരിക്കും. നിങ്ങൾ എനിക്കു രാജ്യവും ആചാര്യന്മാരും വിശുദ്ധജനവും ആയിരിക്കും’.
ഈശ്വരനിൽ നിന്നുള്ള ഈ സന്ദേശം പരമാനന്ദത്തോടെയാണ് ഇസ്രായേൽജനം സ്വീകരിച്ചത്. സർവശക്തന്റെ സ്വന്തം ജനതയെന്നതിനേക്കാൾ എന്തു മഹത്വമാണിനി ലഭിക്കാനുള്ളത്? കർത്താവു കല്പിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം. ഏവരും ഏകസ്വരത്തിൽ വിളിച്ചു പറഞ്ഞു. പിന്നീട് ദൈവവും സ്വന്തജനവും തമ്മിലുള്ള ആഘോഷമായ ഉടമ്പടിക്കു വട്ടംകൂട്ടുകയായി. ആവശ്യമായ നിർദേശങ്ങളൊക്കെ മോസസിനു ദൈവം നല്കി.
മൂന്നുദിവസത്തെ സുദീർഘമായ തയ്യാറെടുപ്പ്. സ്നാന കർമ്മാദികൾ കഴിഞ്ഞ് എല്ലാവരും ശുഭ്രവസ്ത്രധാരികളായി സ്വർഗ്ഗത്തിൽ നിന്നുണ്ടാകാൻ പോകുന്ന അരുളപ്പാടു ചെവിക്കൊള്ളാൻ ഗിരിയുടെ അടിവാരത്തിൽ അളന്നു കുറിച്ചിരിക്കുന്ന സ്ഥാനത്ത് ഭയഭക്തിപുരസ്സരം പ്രകൃതിനാഥനെ കാത്തിരിക്കുകയാണ്. മൂന്നാം ദിവസം അരുണോദയത്തിൽ അവസരത്തിന്റെ ഗൗരവമനുസരിച്ച് പ്രകൃതിതന്നെ പുടവമാറുന്നതു മനുഷ്യർക്കു ദൃശ്യമായി. മാനം മുട്ടെ നില്ക്കുന്ന മല മുഴുവനും കട്ടികൂടിയ മേഘം വന്നുമൂടി. ഒരു ചൂളയിൽ നിന്നെന്നപോലെ മലമുകളിൽനിന്നു പുകയും തീജ്വാലകളും പൊങ്ങി. ഒപ്പം തുടർച്ചയായി ഭയാനകമായ ഇടിനാദവും മിന്നലും കൊടുങ്കാറ്റും. മലയാകെ ഞെട്ടി വിറയ്ക്കുന്നുവോ? ജനമെല്ലാം പരിഭ്രമിച്ചു വിറച്ചു. അവർക്ക് ഈശ്വരനെ ഭയമായി. അപ്പോൾ പ്രശാന്തഗംഭീരമായൊരു സ്വരം: ‘മെസ്രേൻ നാട്ടിലെ അടിമത്തത്തിൽ നിന്നു നിന്നെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിന്റെ ദൈവമായ കർത്താവു ഞാനാകുന്നു. എനിക്കു പുറമെ മറ്റു ദൈവങ്ങൾ നിനക്കുണ്ടാകരുത്. മീതെ ആകാശത്തിലുള്ളതും താഴെ ഭൂമിയിലുള്ളതുമായ യാതൊന്നിന്റെയും പ്രതിമയും നീ നിർമ്മിക്കരുത്. അവയെ ആരാധിക്കയുമരുത്’. എന്നു തുടങ്ങുന്ന ഈശ്വരന്റെ പത്തുകല്പനകൾ എല്ലാവരും കേട്ടു. അവയെ അനുസരിക്കാനുള്ള സമ്മതം അവർ വ്യക്തമാക്കി. അപ്പോൾ മോസസ് മലയുടെ മണ്ടയിലേയ്ക്കു കയറിച്ചെന്നു. ദശശാസനകൾക്കുപുറമെ, മറ്റു പല നിയമങ്ങളും നിഖിലേശൻ അയാൾക്കു നല്കി. അനന്തരം അദ്ദേഹം മലയിൽനിന്നിറങ്ങിവന്ന് ഈശ്വരശാസനകളെ സംബന്ധിച്ചു വിശാലമായൊരു വിവരണം ജനങ്ങൾക്കു നല്കി. അപ്പോൾ ഇസ്രായേൽ ഏകസ്വരത്തിൽ ‘കർത്താവ് അരുളിചെയ്തതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം’ എന്നു വീണ്ടും വിളിച്ചു പറഞ്ഞു.
അബ്രാഹവുമായുള്ള ഉടമ്പടി ബലിമൃഗങ്ങളുടെ രക്തം ചിന്തി ഉറപ്പിക്കയാണല്ലോ ഉണ്ടായത്. ഏതാണ്ടിതേവിധം തന്നെ സീനായി ഉടമ്പടിയും സ്ഥിരീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. മലയുടെ മടിത്തട്ടിലൊരു ബലിപീഠവും ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ സൂചിപ്പിക്കുന്ന പന്ത്രണ്ടു തൂണുകളും ജനങ്ങൾ പണിതുയർത്തി. ഗോത്രങ്ങളിലെ ആദ്യജാതരായ യുവകേസരികൾ ആ ബലിപീഠത്തിൽ കാളകളെ കുരുതികഴിച്ചു. മോസസ് ബലിമൃഗങ്ങളുടെ കുറെ രക്തം ശേഖരിച്ച് വെള്ളം കലർത്തി ജനങ്ങളുടെമേൽ തളിച്ചുകൊണ്ട് ‘ഇതു കർത്താവു നിങ്ങളുമായി നടത്തിയ ഉടമ്പടിയുടെ രക്തമാകുന്നു’ എന്നു പറഞ്ഞു.
ഈ കരാറിലൂടെ യാവേ എന്നേയ്ക്കും ഇസ്രായേലിന്റെ ദൈവവും ഇസ്രായേൽ അവിടുത്തെ ജനവുമായി. ബലിയർപ്പിക്കപ്പെട്ട മൃഗങ്ങളുടെ നിണം പീഠത്തിന്മേലും ജനങ്ങളുടെ മേലും ദൈവകല്പനയനുസരിച്ചു മോസസ് തളിച്ചുവെന്ന വസ്തുത ശ്രദ്ധേയമാണ്. എബ്രായരേ സംബന്ധിച്ചിടത്തോളം ചോര ജീവനെയാണു സൂചിപ്പിക്കുക. ബലിമൃഗങ്ങളുടെ മക്കൾ ദൈവത്തെ പ്രതിനിധാനം ചെയ്യുന്ന അൾത്താരയിലും ആളുകളുടെമേലും തളിച്ചത് ഈശ്വരനും സ്വഭക്തരും ഒരേ ജീവനിൽ പങ്കു പറ്റുന്നുവെന്ന കാര്യം വ്യക്തമാക്കി.
ഇങ്ങനെയൊക്കെയാണെങ്കിലും കാളകളുടെ രക്തത്തിലൊപ്പുവയ്ക്കപ്പെട്ട ഈ ഉടമ്പടി അപൂർണ്ണവും വെറും സാദൃശ്യാത്മകവുമാണെന്ന വസ്തുതയ്ക്കു പ്രത്യേക തെളിവൊന്നുമാവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇസ്രായേൽ ജനതതന്നെ ഈ സത്യം ശരിക്കു ഗ്രഹിച്ചിരുന്നു. കാരണം, പഴയനിയമത്തിൽത്തന്നെ വരാനിരിക്കുന്ന ഒരു പുതിയ ഉടമ്പടിയെപ്പറ്റി പരാമർശമുണ്ട്. ഈശ്വരനാമത്തിൽ എറമിയാ പ്രവാചകൻ എഴുതുന്നു: ഇസ്രായേൽ-യൂദാ ഗോത്രങ്ങളുമായി ഞാനൊരു പുതിയ സന്ധിയിലൊപ്പുവയ്ക്കുന്ന ദിവസം സമാഗതമാകും. സീനാമലയിലെ സന്ധിക്കു സമാനമായിരിക്കയില്ലത്. ഈ കരാറുവഴി എന്റെ ന്യായശാസനം അവരുടെ കരളിൽ ഞാനൊളിച്ചുവയ്ക്കും. അതു ഞാനവരുടെ ഹൃദയങ്ങളിൽ ആലേഖനം ചെയ്യും. അങ്ങനെ ഞാനവരുടെ ദേവനും അവരെന്റെ ഇഷ്ടജനവുമായിരിക്കും (രളൃ. 31:3134)
പ്രവചിക്കപ്പെട്ടിരിക്കുന്ന ഈ പുതിയ ഉടമ്പടി നിത്യവും അനശ്വരവുമാണ്. പാപമോചനമാകുന്ന സൗധത്തിന്മേലായിരിക്കും അതു പണുതുയർത്തപ്പെടുക. വെറും ബാഹ്യനിയമങ്ങളുടെ അനുഷ്ടാനത്തിൽ ചുറ്റിപ്പറ്റി നിന്നിരുന്നു പഴയ ഉടമ്പടി. ആന്തരീകരണത്തിനുള്ള അവസരമോ അതിനുള്ള കഴിവോ കൊടുക്കുന്നതിനുള്ള കെല്പുണ്ടായിരുന്നില്ലതിന്. പുതിയ കരാറോ എന്നാൽ, പൂർണ്ണമായും ആന്തരികവും ഒപ്പം സാർവ്വത്രികവുമാണ്. ഈ സവിശേഷതയ്ക്കു നിദാനം പരിശുദ്ധാത്മാവിന്റെ നിരന്തരമായ പ്രവർത്തനവും, അവിടുന്ന് ആത്മാക്കളിൽ അത് അനായാസേന ആലേഖനം ചെയ്യുന്നു. എന്നാൽ രണ്ടുടമ്പടികളുടെയും അന്തഃസത്ത ഒന്നുതന്നെ-‘ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവുമായിരിക്കും’ എന്ന വാഗ്ദാനം. പരംപൊരുൾ തന്റെ പൈതൃകമായ സ്നേഹവാത്സല്യങ്ങൾക്കൊണ്ട് ഈ വസ്തുത വ്യക്തമാക്കുമ്പോൾ ജനങ്ങൾ പുത്രനിർവ്വിശേഷം അവിടുത്തെ സ്നേഹിച്ച് ഈ ഐക്യം സ്പഷ്ടമാക്കുന്നു.
പാളം തെറ്റിയ മാനവജനതയ്ക്കു, മോക്ഷം പറഞ്ഞൊത്ത പരാപരന്റെ വാഗ്ദാനപൂർത്തീകരണമാണ് ഉടമ്പടി ഉന്നംവയ്ക്കുക. പഴയനിയമത്തിലെ കരാറുകളൊക്കെ കാളകളുടെ രക്തത്തിലാണു മുദ്രവയ്ക്കപ്പെട്ടതെന്നു നാം കണ്ടു. എന്നാൽ, ക്രിസ്തുവാകുന്ന കറയും കളങ്കവുമില്ലാത്ത കുഞ്ഞാടിന്റെ രക്തത്തിലാണു പുതിയ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടിരിക്കുക. സകല ജനങ്ങളുടെയും സായൂജ്യത്തിനുവേണ്ടി ക്രിസ്തു തന്റെ അവസാനത്തുള്ളി ചോരവരെ ചിന്തി. സ്വസഹോദരനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ല. ക്രിസ്തുവിന്റെ സ്നേഹം അവിടെയും അവസാനിച്ചില്ല. തന്റെ ഭക്തർക്ക് കാലാകാലത്തോളം ആത്മസാക്ഷാത്ക്കാരം സാധിക്കാൻ സ്വന്ത മാംസരക്തങ്ങൾ അശനപാനങ്ങളായും പകർത്തിയിരിക്കുന്നു.
അവസാനം ഒരു പുതിയ പ്രമാണവും നമുക്കുവേണ്ടി എഴുതിയുണ്ടാക്കി. അവിടുന്നു നമ്മെ സ്നേഹിച്ചതുപോലെ നാമും അന്യോന്യം സ്നേഹിക്കണം. സ്വഭക്തന്റെ സ്നേഹപ്രചോദിതമായ നിസ്സാരകർമ്മങ്ങളിൽകൂടിയും ക്രിസ്തു സ്വയം വ്യക്തിഭവിക്കും. ഈശ്വരന്റെ സാക്ഷാത്തായ സാന്നിധ്യം ഉള്ളിൽത്തട്ടിയവരുടെ പരിവത്തീതമായ വൃത്തിയിലൂടെ സ്വഭാവത്തിലും ഈശ്വരാവിഷ്കരണം സാധിക്കാതെ തരമില്ല.