ദൈവത്തിന്റെ കാരുണ്യത്തിന് അവകാശികൾ ആര് എന്ന ചോദ്യത്തിന് പൗലോസ് പരോക്ഷമായി മറുപടി പറയുന്നുണ്ട്. അദ്ദേഹത്തെ ദൈവകരുണയുടെ അപ്പോസ്തോലൻ എന്ന് വിശേഷിപ്പിക്കുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാ ലേഖനങ്ങളിലും തന്നെ കരുണയ്ക്ക് അർഹരാകുവാൻ ആവശ്യമായ കാര്യങ്ങൾ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഗലാത്യ ലേഖനത്തിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. ദൈവ കരുണ കൈവരാൻ വേണ്ട ഒന്നാമത്തെ കാര്യം ” പാവങ്ങളെ പറ്റി ചിന്ത വേണ”മെന്നതാണ് (ഗാല 2: 10). ഇതുതന്നെയാണ് ഈശോ മത്തായി 25: 31 – 46 തറപ്പിച്ചു പറയുക.
വീണ്ടും ഈശോമിശിഹായിലുള്ള വിശ്വാസത്തിലൂടെ നീതിക്കരിക്കപെട്ടവർക്കാണ് ദൈവത്തിന്റെ കരുണയ്ക്ക് അർഹത. (ഗല 2:16). അവൻ ദൈവത്തിനായി ജീവിക്കണം ഇതിന് അവൻ മിശിഹായോടുകൂടെ ക്രൂശിതനവണം. ” “ഇനിമേൽ ഞാനല്ല,ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്”(2:20). വിശ്വാസത്തിന് അനുസരണത്തിലൂടെ പരിശുദ്ധാത്മാവിനെ ജീവിത നിയമമായി സ്വീകരിക്കണം. (3:2) വിശ്വാസം വഴി ജീവിച്ചു നീതിമാൻ ആവണം(3:11).
ക്രിസ്തുവിലുള്ള വിശ്വാസം ഒരുവനെ ദൈവപുത്രൻ ആക്കുന്നു. അവൻ ക്രിസ്തുവിനെ “ധരിച്ചിരിക്കുകയും ” ചെയ്യുന്നു. (3:26,27). ക്രിസ്തുവിൽ വിശ്വസിച്ച് അവിടുത്തെ ധരിച്ചിരിക്കുന്നവരെല്ലാം അവനിൽ ഒന്നാണ്(3:29). ക്രിസ്തുവിൽ ഒന്നായവരെല്ലാം ദൈവമക്കൾ ആണ്, ക്രിസ്തുവിന്റെ കൂട്ട് അവകാശികളും. ” “മക്കൾ ആയതുകൊണ്ട് ‘ആബാ പിതാവേ! എന്നു വിളിക്കുന്ന തന്റെ പുത്രന്റെ ആത്മാവിനെ” ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു. ആകയാൽ നീ ഇനിമേൽ ദാസനല്ല, പുത്രനാണ്;പുത്രനെങ്കിൽ ദൈവഹിത മനുസരിച്ച് അവകാശിയുമാണ്. ” (4:6,7).
വീണ്ടും, ” നിങ്ങൾ പരസ്പരം ഭാരം വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ നിയമം പൂർത്തിയാക്കുവീൻ ” (6:2). സകല മനുഷ്യർക്കും നന്മ ചെയ്യുവീൻ (6:10). നമ്മുടെ കർത്താവീശോമിശിഹായുടെ കുരിശിൽ അല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കരുത് (6:14). ക്രിസ്തുവിൽ ആയിരിക്കുന്ന ഏതൊരാളും പുതിയ സൃഷ്ടിയാണ്. ” പുതിയ സൃഷ്ടി ആവുക എന്നതാണ് പരമപ്രധാനം” (6:15). ഈ പുതിയ സൃഷ്ടിക്ക് ദൈവകരുണ ഉറപ്പ്.