ദൈവവചനം ഒരുവനെ അത്ഭുതകരമായ വിടുതലിലേക്ക് നയിക്കും. ഓരോവ്യക്തിക്കും വിശുദ്ധിയിലേക്ക് വളരുന്ന തടസ്സമായ പല ബന്ധങ്ങളും ഉണ്ടാകാം. വചനം വായിക്കുകയും ധ്യാനിക്കുകയും പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്ക് ദൈവീക ഇടപെടലുകൾ തന്നെ ഉണ്ടാവുകയും മോചനം ലഭിക്കുകയും ചെയ്തെന്നു വരും. പൗലോസ് അർത്ഥശങ്ക ഇല്ലാത്ത വാക്കുകളിൽ അതിശക്തമായി എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. എഫേ6:10-17.
അവസാനമായി കര്‍ത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍.
എഫേസോസ് 6 : 10
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍.
എഫേസോസ് 6 : 11
എന്തെന്നാല്‍, നമ്മള് മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്.
എഫേസോസ് 6 : 12
അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും.
എഫേസോസ് 6 : 13
അതിനാല്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്ക്കുവിന്.
എഫേസോസ് 6 : 14
സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷ കള്‍ ധരിക്കുവിന്‍.
എഫേസോസ് 6 : 15
സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍.
എഫേസോസ് 6 : 16
രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള് എടുക്കുകയും ചെയ്യുവിന്‍.
എഫേസോസ് 6 : 17
ഇത്തരുണത്തിൽ വചനം വാളായി ഉപയോഗിച്ച് നിരവധി ദുഷ്ട ശക്തികളിൽ നിന്നും രക്ഷപെട്ട ഒരു യുവതിയുടെ കഥ ഏറെ സന്ദർഭോചിതം ആയിരിക്കും. ഇങ്ങനെയാണ് ആ പെൺകുട്ടി തന്റെ അനുഭവം പങ്കുവെച്ചത്. ” അച്ചാ, ഞാൻ ഒരു മെഡിസിൻ വിദ്യാർഥിനിയാണ്. എന്റെ മാതാപിതാക്കളും ഡോക്ടേഴ്സ് ആണ്. കൂദാശകളിലും വചനത്തിലും പ്രാർത്ഥനയിലും പൂർണമായി അധിഷ്ഠിതമായിരിക്കുന്നതാണ് ഞങ്ങളുടെ കുടുംബം. എന്റെ ഉള്ളിൽ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ട്. ഞാൻ പഠിക്കുന്നത് വിദൂരത്തായതുകൊണ്ട് ഹോസ്റ്റലിൽ കഴിയാൻ നിർബന്ധിതയാണ്. ക്യാമ്പസിനുള്ളിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റലുകൾ ഉണ്ട്. പക്ഷേ എല്ലാവരും തന്നെ തോന്ന്യാസ ജീവിതമാണ് നയിക്കുന്നത്. ക്ലാസ് ഇല്ലാത്തപ്പോഴും, അവധിദിവസങ്ങളിലും പെൺകുട്ടികൾ ആൺകുട്ടികളുടെ ഹോസ്റ്റലിലേക്കും, ആൺകുട്ടികൾ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കും സ്വതന്ത്രമായി ഇടപെടുകയും മാറി മാറിപ്പോവുകയും എല്ലാം ചെയ്യും. ഇതാണ് എന്റെ വലിയ പ്രതിസന്ധി. എന്റെ ഈശോയ്ക്ക് ഇഷ്ടമില്ലാത്തത് എന്തെങ്കിലും ചെയ്യുക എന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ പോലും കഴിയുകയില്ല”.
അച്ചാ, ഞാൻ ഇതുവരെയും രക്ഷപ്പെട്ടത് ഇങ്ങനെയാണ്. ഒരു സൂചന എങ്കിലും കിട്ടിയാൽ ഉടനെ ഞാൻ മുറി അടച്ചു കുറ്റി ഇടും. സാന്ദർഭികമായി മുറിക്ക് പുറത്ത് എവിടെയെങ്കിലും ആണെങ്കിൽ ഓടി മുറിയിൽ കയറി കുറ്റിയിടും. കട്ടിലിന്റ തലയ്ക്കൽ ക്രൂശിതരൂപം സൂക്ഷിച്ചിട്ടുണ്ട്. മേശപ്പുറത്തിരിക്കുന്ന വേദപുസ്തകമെടുത്തു നെഞ്ചത്ത് അടക്കിപ്പിടിച്ചുകൊണ്ട് ക്രൂശിതരൂപം തലയണയുടെ നടുക്ക് വച്ച് അത് ചുംബിച്ചുകൊണ്ട് കമിഴ്ന്നു കിടന്നു കണ്ണീരോടെ ഈശോയോട് പ്രാർത്ഥിക്കുകയും ഓർമയിൽ ഉള്ള ചില വചനങ്ങൾ ഓർത്തും ഉരുവിട്ടും സ്വയം ധൈര്യപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യും. കുട്ടികൾ, ചെറുതും വലുതുമായ ഗണങ്ങളിൽ വന്നു,കതകിൽ മുട്ടി അതുമിതും കമന്റ് പറയുകയും നാണം കെടുത്തുകയും ചെയ്യും. ചിലപ്പോൾ ആ കിടപ്പിൽ ഉറങ്ങിപ്പോകും. അല്ലെങ്കിൽ ശല്യങ്ങൾ എല്ലാം അകന്നു പോയെന്നു ഉറപ്പാക്കും വരെ ആ കിടപ്പിൽ പ്രാർത്ഥനയിൽ തുടരും. ഇതുവരെയും എനിക്ക് എന്റെ കർത്താവിനെ വേദനിപ്പിക്കാൻ ഇടയായിട്ടില്ല. അച്ചാ പ്രാർത്ഥിക്കണേ! ഈ ലോകം, വിശിഷ്യ യുവലോകം അത്രമേൽ വഷളായി പോയിരിക്കുന്നു!.