ദുരവസ്ഥ
നാൽപ്പത്തിനാലാം സങ്കീർത്തനം ഒരു സമൂഹത്തിന്റെ വിലാപമാണ്. പീഡിപ്പിക്കപ്പെടുന്ന ഒരു ജനം. യുദ്ധത്തിൽ പരാജയപ്പെട്ട് കൊള്ളയടിക്കപ്പെട്ടവർ. പലരും വധിക്കപ്പെട്ടു ;വധിക്കപ്പെടുന്നു. അന്യർ അവരെ പരിഹസിക്കുന്നു. ഈ സാഹചര്യത്തിലാണ് ദൈവത്തിന്റെ ഈ ജനം ദൈവാലയത്തിൽ പ്രവേശിച്ച് ഈ വിലാപഗാനം പാടുന്നത്. പൊതു ഉപവാസം പ്രഖ്യാപിച്ചതിനുപുറമേ ആണിത്.
കർത്താവിന്റെ മഹത് ചെയ്തികളാണ് വാക്യം 1 ൽ അനുസ്മരിക്കപ്പെടുക. പിതാക്കന്മാർ അവർക്ക് പറഞ്ഞു കൊടുത്തിട്ടുള്ളവയാണവയെല്ലാം. അവരെ നട്ടുപിടിപ്പിക്കാൻ സ്വന്തം കരത്താൽ (കർത്താവ്) ജനതകളെ പുറത്താക്കി . അവർക്ക് ഇടം നൽകാൻ രാജ്യങ്ങളെ അവിടുന്ന് പീഡിപ്പിച്ചു. അവർ (പൂർവ്വീകർ) വാളുകൊണ്ടല്ല അവർ നാട് പിടിച്ചടക്കിയത് ; കരബലം കൊണ്ടല്ല അവർ വിജയം വരിച്ചത് ; അവിടുത്തെ വലുത് കൈയും ഭുജവും മുഖ പ്രസാദവും കൊണ്ടത്രേ. അങ്ങ് അവരിൽ പ്രസാദിച്ചു. ഇവിടെ പ്രേരക കാരണമായത് കർത്താവിന്റെ കാരുണ്യവും പ്രീതിയും ആനുകൂല്യവും ആണ്. അനുസ്മരണങ്ങൾ ക്ക് ശേഷം ജനത്തിന് പേരിൽ സങ്കീർത്തകൻ ഏറ്റുപറയുന്നു അവിടുന്നാണ് എന്റെ രാജാവും ദൈവവും ; അവിടുന്നാണ് യാക്കോബിന് (ഇസ്രായേൽജനം) വിജയങ്ങൾ നൽകുന്നത്(വാ.4).
അങ്ങയുടെ സഹായത്താൽ ശത്രുക്കളെ ഞങ്ങൾ തള്ളി വീഴ്ത്തുന്നു ; ഞങ്ങളെ ആക്രമിക്കുന്നവരെ ഞങ്ങൾ അങ്ങയുടെ നാമം വിളിച്ചു ചവിട്ടിമെതിക്കുന്നു (വാക്യം 5).
ഇതും തുടർന്നുഎട്ടുവരെയുള്ള വാക്യങ്ങളും പ്രത്യക്ഷത്തിൽ സാധകന്റെ കർത്താവിലുള്ള വിശ്വാസവും ശരണവും അവിടത്തോടുള്ള സ്നേഹവും വിളിച്ചോതുന്നു . കർത്താവിന്റെ രക്ഷാപ്രവർത്തനമാണ് ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെയാണ് ശത്രുക്കളെ തോൽപ്പിക്കാം എന്ന ആത്മവിശ്വാസം ഭക്തൻ വെച്ച് പുലർത്തുക. ദൈവത്തിനുള്ള സ്തുതിയും കൃതജ്ഞതയും അനസ്യുതം തുടരുകയും ചെയ്തു.
മേൽപ്പറഞ്ഞതിന്റെ എല്ലാം മറുവശം ഇതാണ്. അന്ന് കർത്താവ് രക്ഷിച്ചു. എന്നാൽ ഇന്നു ജനം അപമാനിതരായി തോറ്റോടുകയാണ്. അന്നു കർത്താവ് കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് സൈന്യം വിജയം വരിച്ചത്. ഇന്ന് അവിടുന്ന് കൂടെയില്ല. സങ്കീർത്തകൻ വിലപിക്കുന്നു; “അവിടുന്നു…..ഞങ്ങളുടെ സൈന്യങ്ങളോടൊപ്പം വന്നതുമില്ല “(വാ.9). അവിടുന്ന് തന്റെ ജനത്തെ തള്ളിക്കളഞ്ഞത് പോലെയാണ്. ഫലമോ പരാജയം, കൊള്ളയടി, കൊലപാതകം, ചിതറിക്കപ്പെടൽ – ഇവയിലെല്ലാം അവർ എത്തി നിൽക്കുന്നു.
വാ.9-16ൽ സങ്കീർത്തകൻ ദൈവത്തെ തന്നെ പ്രതിക്കൂട്ടിൽ ആക്കുകയാണ്. കാരണം കർത്താവ് തന്റെ ജനത്തെ തള്ളിക്കളഞ്ഞു. അവിടുന്നു ഞങ്ങളെ കൊല്ലാനുള്ള ആടുകളെ പോലെ ആക്കി ; ജനങ്ങളുടെ ഇടയിൽ ഞങ്ങളെ ചിതറിച്ചു. അവിടുന്ന് സ്വന്തം ജനത്തെ തുച്ഛവിലയ്ക്ക് വിറ്റു. അയൽക്കാർക്ക് അപമാന പാത്രവും ചുറ്റുമുള്ളവർക്ക് നിന്ന് വിഷയവും പരിഹാസ പാത്രവുമാക്കി… ഞങ്ങളെ ജനതകൾക്കിടയിൽ പഴമൊഴി ആക്കി. രാജ്യങ്ങൾക്കിടയിൽ ഞങ്ങൾ അവഹേളിതരായി.
17,18ൽ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലാണ് ഭക്തൻ. ഞങ്ങൾ അങ്ങയെ മറന്നില്ല. അങ്ങയുടെ ഉടമ്പടിയോടെ അവിശ്വസ്തത കാണിച്ചില്ല. ഞങ്ങളുടെ ഹൃദയം പിന്തിരിയാൻ ഞങ്ങളുടെ കാലടികൾ അങ്ങയുടെ വഴിവിട്ടു മാറുകയോ ചെയ്തില്ല “.
വാ. 20 നീതികരണത്തിന്റെ ഭാഗമാണ്.
” ഞങ്ങൾ ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ മറക്കുകയോ അന്യദേവന്റെ മുൻപിൽ കൈകൾ വിരിച്ചു നിൽക്കുകയോ” ചെയ്തില്ല.
വാ. 19 പരാതിയുടെ തുടർച്ചയാണ്. എന്നിട്ടും അവിടുന്ന് ഞങ്ങളെ കുറുനരി കളുടെ സങ്കേതത്തിൽ ചിതറിക്കുകയും കൂരിരുട്ടു കൊണ്ട് ഞങ്ങളെ മൂടുകയും ചെയ്തു. വാ.21ൽ അതിശക്തമായ ഒരു ആരോപണമാണ് സാധകൻ ഉന്നയിക്കുക. പൗലോസ് ഇത് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്.
” ഞങ്ങൾ അങ്ങയെ പ്രതി എല്ലായിപ്പോഴും വധിക്കപ്പെടുന്നു ; അറക്കാനുള്ള ആടുകൾ ആയി ഞങ്ങൾ കരുതപ്പെടുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, പ്രത്യാശ കൈവെടിയാതെ സങ്കീർത്തകൻ നടത്തുന്ന പ്രാർത്ഥന ഏറെ ഹൃദയസ്പർശിയാണ്.
” കർത്താവേ, ഉണർന്ന് എഴുന്നേൽക്കണമേ! എന്നേക്കുമായി ഞങ്ങളെ തള്ളിക്കളയരുതേ!( വാക്യം 23 ). ഉണർന്നു ഞങ്ങളുടെ സഹായത്തിന് വരേണമേ! അവിടുത്തെ കാരുണ്യത്തെ പ്രതി ഞങ്ങളെ മോചിപ്പിക്കണമേ!.
വാക്യം 17 -22 ൽ സങ്കീർത്തകൻ ജനങ്ങളുടെ നിഷ്കളങ്കത തെളിയിച്ച് അവർ നീതിമാന്മാർ ആണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. ജനം ദൈവത്തെ പ്രതി രക്തസാക്ഷിത്വം അനുഭവിക്കുകയാണത്രേ! കർത്താവിനെ പ്രതിയാണ് ജനങ്ങൾ (നീതിമാന്മാർ )സഹിക്കുന്നതെന്നാണല്ലോ . വാക്യം 22ലെ വാദം കുരിശിന്റെ നിഴലുകൾ പഴയനിയമത്തിലും ഉണ്ടെന്ന് നമുക്ക് ഓർക്കാം.
ഈ സങ്കീർത്തനം പരോക്ഷമായി അംഗീകരിക്കുന്ന കാര്യം ചരിത്രത്തിലും പ്രാപഞ്ചിക പ്രതിഭാസങ്ങളിലും പ്രവർത്തിക്കുന്ന ദൈവത്തിന്റെ അദൃശ്യ കരം മനുഷ്യൻ തിരിച്ചറിയണം. അന്തിമമായി അവന് അനുഗ്രഹമാക്കുന്ന ദൈവത്തിന്റെ അനന്ത കാരുണ്യം മാത്രം സഹിക്കും പോഴും സങ്കീർത്തന പോലെ ദൈവത്തിൽ ശരണം വെച്ച് അവിടുത്തെ കരുണയ്ക്കായി കേണപേക്ഷിക്കണം.