അടുത്തൊരു ദിവസം, കുറച്ചുദൂരം യാത്ര ചെയ്തുകഴിഞ്ഞ്, ഉച്ചഭക്ഷണം കഴിക്കാൻ ഞാനും വണ്ടി ഓടിച്ച എന്റെ യുവസുഹൃത്തുംകൂടി ഒരു വെജിറ്റേറിയൻ ഹോട്ടലിലേക്കു നടക്കുമ്പോൾ മൊബൈലിൽ ഒരു വിളിവന്നു. എന്റെ ഏറ്റം ഉറ്റ സുഹൃത്താണു വിളിച്ചത്.
ആമുഖമൊന്നുമില്ലാതെ അദ്ദേഹം പറഞ്ഞു: ”അച്ചനും ഒരു യുവാവുംകൂടി വിജയാനന്ദു വെജിറ്റേറിയൻ ഹോട്ടലിലേക്കു കയറുന്നതു ്യൂഞാൻ കാണുന്നു. യുവാവു ധരിച്ചിരിക്കുന്നതു ഒരു ചെമന്ന റ്റീ ഷർട്ടാണ്.” ഡോ. രാധാകൃഷ്ണൻ എവിടെനിന്നാണു ഞങ്ങളെ കാണുന്നത്. കണ്ണെത്തും ദൂരത്തെങ്ങും അദ്ദേഹത്തെയോ, അദ്ദേഹത്തിന്റെ വാഹനമോ, കാണുന്നുമില്ല. എനിക്കു തെല്ലൊരു കൗതുകമായി. ‘ഡോക്ടറിപ്പോൾ എവിടെയാണ്’, ഞാൻ അന്വേഷിച്ചു. ‘ഞാൻ വീട്ടിലുണ്ട്’, അദ്ദേഹത്തിന്റെ മറുപടി. ഞാൻ എത്തിയിരുന്ന സ്ഥലവും അദ്ദേഹത്തിന്റെ വീടും തമ്മിലുള്ള ദൂരം കഷ്ടി ഒരു ഫർലോംഗ് മാത്രം. മൊബൈൽ കട്ടുചെയ്തതിനുശേഷം ഞങ്ങൾ ഹോട്ടലിനുള്ളിലേക്കു പോയി. എന്തായാലും ഊണുകഴിഞ്ഞ് ഡോ. രാധാകൃഷ്ണനെ വീട്ടിൽചെന്നു കണ്ടിട്ടു വസതിയിലേക്കു പോകാമെന്ന ഒരു തീരുമാനത്തിൽ ഞാനെത്തി. എന്റെ യുവ സുഹൃത്തു മനുവിനെ ഈ തീരുമാനം അറിയിക്കുകയും ചെയ്തു.
ഭക്ഷണത്തിനുശേഷം ഞങ്ങൾ രാധാകൃഷ്ണന്റെ വീട്ടിലെത്തിയപ്പോൾ, അദ്ദേഹം അവിടെ വലിയ ഒരു സി.സി കാമറയുടെ സജ്ജീകരണം പൂർത്തിയാക്കിയ കാര്യം അറിയിക്കുകയും അതു കാണാൻ അദ്ദേഹത്തിന്റെ ”അത്ഭുത മുറി”യിലേക്ക് എന്നെ കൊണ്ടുപോവുകയും ചെയ്തു. അതിന്റെ ഗുണഗണങ്ങൾ, പ്രയോജനങ്ങൾ, ഇവയെപ്പറ്റിയൊക്കെ അദ്ദേഹം എനിക്കു വിവരിച്ചുതന്നു. ഇന്നു വലിയ വലിയ കുറ്റവാളികളെ അതിവേഗം പിടികൂടാൻ ഈ കാമറാ സഹായിക്കുന്നു. ഭവനങ്ങളിൽ മാത്രമല്ല, സ്ഥാപനങ്ങളിലും ഈ കാമറായ്ക്ക് ഏറെ പ്രസക്തിയുണ്ട്. കോളജു ക്യാമ്പസിലെ ചലനങ്ങൾ മനസ്സിലാക്കാൻ പ്രിൻസിപ്പൽ ഓഫീസിൽ ഇരുന്നാൽ മതി. സി.സി. കാമറ ഓഫീസിലുണ്ടെങ്കിൽ ഏതു കൊലകൊമ്പനും നിലയ്ക്കുനില്ക്കും. 15 കൊല്ലംമുമ്പ് ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് മഹാകലാലയത്തിന്റെ അമരത്തായിരിക്കാൻ, അതിന്റെ ചുക്കാൻ പിടിക്കാൻ, അഖിലേശൻ ഈ അയോഗ്യനെ നിയോഗിച്ചപ്പോൾ ആ കലാലയ മുത്തശ്ശിയ്ക്കു ഏറ്റവും കൂടുതൽ കൊച്ചുമക്കളും കുഞ്ഞുമക്കളുമുണ്ടായിരുന്നു- 3500 വിദ്യാർത്ഥികൾ, 175 അധ്യാപകർ, 91 അനധ്യാപകർ. അന്നു കേരളത്തിലൊരു കോളജിലും സി.സി. കാമറ ഉണ്ടായിരുന്നില്ല. പക്ഷെ, എന്റെ സെന്റ് ബർക്കുമാൻസിൽ ഒരു ശക്തിയേറിയ സി.സി കാമറ ഉണ്ടായിരുന്നു. ആ കാമറ ഏറെ നന്മകൾ ഉളവാക്കുന്നതിന് ഉപകരണമായെന്നുതന്നെയാണ് ഉറച്ച വിശ്വാസം. കാരണം പ്രസ്തുത കാമറ ക്യാമ്പസിലെ ദൃശ്യങ്ങൾ ഒപ്പിയെടുക്കുമായിരുന്നു. അതിനു നിരീക്ഷണവിധേയമാവാത്ത ഒരിഞ്ചു ഭൂമിപോലും അവിടെയുണ്ടായിരുന്നില്ലെന്നു പറഞ്ഞാൽ അതിശയോക്തിയായിരിക്കുകയില്ല. ഈ പ്രതിഭാസം നിരീക്ഷിച്ച കോളജിലെ ഒരു ശുശ്രൂഷകൻ പലപ്രാശ്യം പറഞ്ഞിരുന്നത്രെ: ‘ചില പ്രിൻസിപ്പൽമാർ ഓഫീസിലിരിക്കും, വിദ്യാർത്ഥികൾ ക്യാമ്പസിൽ അലഞ്ഞു നടക്കും. എന്നാൽ ചില പ്രിൻസിപ്പൽമാർ കൂടുതൽ സമയവും ക്യാമ്പസിൽ കാണും. വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ കയറിയിരുന്നു പഠിക്കും’ എന്ന്. ഒരിക്കൽ അതിപ്രഗത്ഭനായ ഒരു ഗുരുശ്രേഷ്ഠൻ സെന്റ് ബർക്കുമാൻസ് ക്യാമ്പസിൽ ഏതാണ്ടു പകൽ 11 മണിക്കു വന്നപ്പോൾ സി.സി കാമറ നന്നായി പ്രവർത്തിക്കുന്നതു നിരീക്ഷിച്ചുകൊണ്ടു പറഞ്ഞു: ടൗുലൃ്ശശെീി ശ െവേല രീൃല ീള ലളളശരശലിര്യ, ളമവേലൃ. എന്തായിരുന്നു അതിശക്തമായ ഈ കാമറ? എളിയവനായ പ്രിൻസിപ്പലിന്റെ ബലഹീനമായ രണ്ടു കണ്ണുകൾ!
വർഷങ്ങളായി ശാലോം ചാനൽ, ദൈവത്തിന്റെ സ്വന്തം ചാനൽ മാത്രം ഏറ്റം ശ്രദ്ധയോടെ നിരീക്ഷിക്കുന്ന ഒരു പുരോഹിതനാണു ലേഖകൻ. ഒരു ദിവസം രാത്രി 9.30 മുതൽ 10 വരെയുള്ള വചനപ്രഘോഷണവും ആരാധനയും നടത്തിയതു ഹൃദയത്തിൽ പരിശുദ്ധാത്മാവിന്റെ അഗ്നിയുള്ള, സഭാസ്നേഹിയായ, അടുത്ത തലമുറയെക്കൂടി ഹൃദയത്തിൽ സൂക്ഷിച്ച് അവർക്കുവേണ്ടിക്കൂടി വിശ്വാസത്തോടെ കരഞ്ഞുപ്രാർത്ഥിക്കുന്ന, പലപ്പോഴും ‘ദിവ്യകാരുണ്യ ഈശോയ്ക്ക്’ എന്നുപറയുകയും ശ്രോതാക്കളെക്കൊണ്ടു പറയിക്കുകയും ചെയ്യുന്ന, സന്ന്യാസത്തെ ഗൗരവമായി കാണുന്ന, ലളിതസുന്ദരവും പ്രൗഢവുമായ മലയാളശൈലിയുടെ ഉടമയായ, എം.സി.ബി.എസ് സഭാസമൂഹത്തിലെ ഒരു യുവവൈദികനായിരുന്നു. കരിക്കോട്ടക്കരിയെന്ന സ്ഥലത്തുള്ള ഒരു നിത്യാരാധനാ ചാപ്പലിൽ സംഘടിപ്പിച്ച ദിവ്യകാരുണ്യ കൺവൻഷനിലാണ് അദ്ദേഹം പ്രസംഗിച്ചത്. കുടുംബങ്ങളുടെ ഇന്നത്തെ ദയനീയമായ ദുരവസ്ഥയെക്കുറിച്ചുതന്നെ രണ്ടുമൂന്നു പ്രഭാഷണങ്ങൾ തുടർച്ചയായി ആ ദിവസങ്ങളിൽ അദ്ദേഹം നടത്തി.
പ്രസംഗമധ്യേ, സാന്ദർഭികമായി അദ്ദേഹം ചോദിച്ചു: സി.സി. കാമറ എന്താണെന്നു നിങ്ങൾക്കറിയാമോ? അതുചെയ്യുന്ന സേവനങ്ങൾ എന്തെന്നു നിങ്ങൾക്ക് അറിയാമോ? വിരലേലെണ്ണാൻ പാകത്തിന് ആളുകൾപോലും ഭാവാത്മകമായി പ്രതികരിച്ചില്ലെന്നതാണു വസ്തുത. അദ്ദേഹം ഒരു വിശദീകരണമൊക്കെ നല്കിയിട്ട്, ‘ഒളി കാമറ’ എന്നു, മലയാളത്തിൽ അതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
തുടർന്ന് അദ്ദേഹം ഒരു 30 വർഷംമുമ്പ് ഇങ്ങനെയൊരു സാധാനത്തെക്കുറിച്ച് കേട്ടിട്ടെങ്കിലും ഉള്ളവരുണ്ടോ ഇവിടെ? എന്നു ചോദിച്ചു. എണ്ണിത്തിട്ടപ്പെടുത്താൻ അദ്ദേഹത്തിനു ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. കാരണം, അങ്ങനെ ആരുമുണ്ടായിരുന്നില്ല. അനന്തരം അദ്ദേഹം പറഞ്ഞു: എന്നാൽ അതിനുമുമ്പ് എന്റെ അപ്പന് സി.സി കാമറ ഉണ്ടായിരുന്നു! കൗതുകമുണർന്നു. ശ്രദ്ധിച്ചു. അദ്ദേഹം പറഞ്ഞു എന്റെ അപ്പന്റെ കാമറ സ്വയം സഞ്ചരിക്കുകയും സ്നേഹിക്കുകയും പങ്കുവയ്ക്കുകയും സഹതപിക്കുകയും നിഷ്ഠയോടെ കാര്യങ്ങൾ ഒപ്പിയെടുക്കുകയും ആ ദൃശ്യങ്ങളെല്ലാം, ജോലികഴിഞ്ഞു, സായംകാലത്തു, വൈക്കം ബസ് സ്റ്റാന്റിൽ വന്നിറങ്ങുമ്പോൾ, അപ്പനു, ചൂടോടെ, കൈമാറുകയും ചെയ്യുമായിരുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു: വാസ്തവത്തിൽ അപ്പന് ഒന്നല്ല, മൂന്നു സി.സി കാമറകൾ ഉണ്ടായിരുന്നു. അച്ചൻ പുഞ്ചിരിയോടെ, സംതൃപ്തിയോടെ, കൃതജ്ഞതയോടെയാണ് കാമറകളുടെ പേരുകൾ വെളിപ്പെടുത്തിയത്. കുറച്ചു പഴക്കമായെങ്കിലും അവ മൂന്നും ഇന്നും ഒരു പരിധിവരെ പ്രവർത്തനനിരതമാണ് എന്നും അച്ഛൻ കൂട്ടിച്ചേർത്തു. സി.സി കാമറകളുടെ പേരുകൾ കേൾക്കാൻ വളരെ ആകാംഷയുണ്ട് അല്ലേ? അവയുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തി.
ഒരു യൗസേപ്പച്ചൻ ചേട്ടൻ, ഒരു ലോനപ്പൻ ചേട്ടൻ, ഒരു സണ്ണിച്ചായൻ. ഇവർ മൂവരും അച്ചന്റെ അപ്പന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. മകൻ സ്കൂളിൽ പോകുന്നവഴി, തിരിച്ചുവരുന്ന വഴി, സ്കൂളിലെ ചെയ്തികൾ, ഈ കാമറകൾ, മാറിമാറി, ഒപ്പിയെടുത്തിരുന്നു. ഒരു ദിവസം ഒരു കാമറ ഒപ്പിയെടുത്തു അവതരിപ്പിച്ച ദൃശ്യങ്ങൾ ഇങ്ങനെയായിരുന്നു. ഈയിടെയായി കൊച്ചിന് അല്പം കുസൃതി കൂടുതലാണ്. ആവശ്യത്തിലധികം സമയം കളിച്ചുകളയുന്നുണ്ട്. ചില കൂട്ടുകെട്ടുകൾ അത്ര പന്തിയുമല്ല. അപ്പൻ വീട്ടിലെത്തിയപ്പോൾ, അല്പം വൈകി. മകൻ ഉറങ്ങിക്കഴിഞ്ഞിരുന്നു. വിളിച്ചെഴുന്നേല്പിച്ചു, തല്ലിക്കിടത്തി, എന്നു മകൻ വലിയ നന്ദിയോടും ആവേശത്തോടുമാണ് ശ്രോതാക്കളോടു പറഞ്ഞത്. ഇപ്രകാരം, പലപ്രാവശ്യം, അപ്പൻ ചെയ്തിട്ടുള്ളതിന്റെ നല്ല ഫലമാണു താനെന്ന വൈദികൻ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അക്കാലത്ത് ഇങ്ങനെയുള്ള സി.സി കാമറകൾ മാത്രമല്ല, മറ്റു പല സി.സി കാമറകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഒരു കുടുംബത്തിലെ വല്യപ്പൻ, വല്യമ്മ, അവരുടെ സഹോദരീസോദരന്മാരും അടുത്തതും അകന്നതുമായ ബന്ധുമിത്രാദികൾ, നല്ല അയൽക്കാർ, അർപ്പണഭാവവും ത്യാഗസന്നദ്ധതയുമുള്ള അധ്യാപകർ, കുടുംബത്തിലെ വൈദികർ, സന്ന്യസ്തർ, നല്ല സുഹൃത്തുക്കൾ, എന്തിന് നല്ല വഴിപോക്കർപോലും, ഇന്നു സി.സി. കാമറ പലയിടത്തും ഉണ്ടെങ്കിലും യഥാർത്ഥ കാമറകൾ ഇല്ല തന്നെ, എന്നു പറയാമെന്നും കൊച്ചച്ചൻ കൂട്ടിച്ചേർത്തു.
മദ്യം വില്ക്കുക മറ്റൊരു കുടുംബത്തെ നശിപ്പിക്കുക. കേരളത്തിൽ, ആദ്യം, കാവേരി എന്ന തന്റെ ബാർ അടച്ച, തന്റെ നാലു മക്കളും കൊച്ചുമക്കളുമായി സസന്തോഷം തൊടുപുഴയിൽ ജീവിക്കുന്ന, ഈശോയ്ക്കു ശക്തമായ സാക്ഷ്യംവഹിക്കുന്ന, വചനം പ്രഘോഷിക്കുകയും വചനാധിഷ്ഠിത ജീവിതം നയിക്കുകയും ചെയ്യുന്ന, ഔസേപ്പച്ചൻ പുതുമനയുടെ വാക്കുകളാണ് മേലുദ്ധരിച്ചിരിക്കുന്ന സമവാക്യം.
ആപത്തുകളിൽനിന്ന്, അപകടങ്ങളിൽനിന്ന് നമമ്മെ രക്ഷിക്കുന്ന അസാധ്യങ്ങള സുസാധ്യങ്ങളാക്കുന്ന, നാം പാപികളായിരിക്കുമ്പോഴും നമ്മെ, പൂർണ്ണമായി സ്നേഹിക്കുന്ന, ഓരോ മനുഷ്യത്മാവിനും തന്റെ പുത്രനെ മറുവിലയായി കൊടുക്കുന്ന (ഈ രക്ഷ സ്വന്തമാക്കാനുള്ള മാർഗ്ഗം ഈശോ പറഞ്ഞുതരുന്നു: ”അനുതപിച്ചു സുവിശേഷത്തിൽ വിശ്വസിക്കുക”) അങ്ങനെ നമുക്കു സ്വർഗ്ഗത്തിൽ പൗരത്വം ഉറപ്പാക്കുന്ന, യഥാർത്ഥ നിധി സ്വർഗ്ഗത്തിലാണെന്നു നമ്മെ പഠിപ്പിക്കുന്ന (സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധിക്കു തുല്യം (മത്തായി 13:44)). ദൈവത്തെ, അനുഭവിച്ചറിഞ്ഞു ജീവിക്കുന്ന യഥാർത്ഥ ക്രൈസ്തവ ജീവിതത്തിന്റെ റോൾമോഡലാണ് ഔസേപ്പച്ചൻ. അദ്ദേഹത്തിന്റെ പലപ്രഭാഷണങ്ങളും ശാലോമിൽ കേൾക്കാനിടയായിട്ടുണ്ട്. അവയുടെയെല്ലാം വെളിച്ചത്തിലാണ് ഈ ചുരുങ്ങിയ വാക്കുകൾ കോറിയിടുക.
മദ്യം വില്ക്കുന്നവൻ മദ്യപിക്കുന്നവനെ നിരവധി പാപങ്ങളിലേക്കു നയിക്കുന്നു. വില്ക്കുന്നവനും വലിയ പാപമാണു ചെയ്യുക. മദ്യവ്യവസായത്തിനു കൂട്ടുനില്ക്കുന്നവരും പാപം ചെയ്യുന്നു. ഈശോ ശിഷ്യരോടു പറഞ്ഞു: ”ദുഷ്പ്രേരണകൾ ഉണ്ടാകാതിരിക്കുക അസാധ്യം. എന്നാൽ ആർ മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം. ഈ ചെറിയവരിൽ ഒരുവനു ദുഷ്പ്രേരണ നല്കുന്നതിനെക്കാൾ നല്ലതു കഴുത്തിൽ തിരികല്ലുകെട്ടി കടലിൽ എറിയപ്പെടുന്നതാണ്” (ലൂക്കാ 14:1-2). സത്യത്തിൽ, കഠിനമാണ് ഈ വാക്കുകൾ. തിരുവചനത്തിൽ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചും അതു വഴി മനുഷ്യർ, കുടുംബങ്ങളിൽ, വരുത്തിവയ്ക്കുന്ന വൻവിനാശത്തെക്കുറിച്ചും ബൈബിളിൽ ഒട്ടനവധി പരാമർശങ്ങളുണ്ട്. ഗലാത്യർക്കുള്ള ലേഖനത്തിൽ പൗലോസ് ശ്ലീഹാ ജഡത്തിന്റെ വ്യാപാരങ്ങൾ (മാരകപാപങ്ങൾ, ഗുരുതമായ പാപങ്ങൾ) രേഖപ്പെടുത്തുന്നതു ശ്രദ്ധിക്കുക. അവ, വ്യഭിചാരം, അശുദ്ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയ ചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പാപങ്ങളുമാണ്. തുടർന്നു ശ്ലീഹാ അർത്ഥശങ്കയ്ക്ക് ഇടമില്ലാത്തവിധം സ്പഷ്ടമായി പറയുന്നു: ”ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല.”