ഒരു വിലാപകീർത്തനമാണ്. പക്ഷേ കോപവും ക്രോധവും പ്രതികാരത്തിന്റെയും ധ്വനിയും വളരെ കൂടുതലുണ്ട് ഇതിൽ. സങ്കീർത്തകൻ ഒരു യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് പോലെയുണ്ട്. കടുത്ത ആവലാതി ആണ് കർത്താവിനോട് പറയുക.ശത്രുക്കളുടെ പീഡനം, കള്ളസാക്ഷ്യം, കുറ്റാരോപണം ഇവയൊക്കെയാണ് ദുഷ്ടശത്രുക്കൾ തനിക്ക് നൽകുന്ന സമ്മാനങ്ങൾ! വിധിയാളനും യോദ്ധാവും ആയ കർത്താവിലേ പാവം സാധകനു അഭയമുള്ളൂ. സൈന്യങ്ങളുടെ കർത്താവായ ദൈവം തനിക്ക് വേണ്ടി യുദ്ധം ചെയ്യണമെന്നതാണ് അവന്റെ ആവശ്യം; കാരണം സ്വയമേ അവന് ഒന്നും ചെയ്യാനാവില്ല. രക്ഷകനായ കർത്താവ് അല്ലാതെ മറ്റാരും തനിക്കുവേണ്ടി പടപൊരുതാനില്ല.
ജീവിതത്തിലെ കയ്പുനിറഞ്ഞ കഥകൾ ഭക്തൻ കർത്താവിനെ വിവരിച്ചു കേൾപ്പിക്കുന്നു. തന്റെ ശത്രുക്കൾ സമാധാനപ്രിയരേ അല്ല; അവർ കൊടും വഞ്ചകർ ആണ്.1-9 വാക്യങ്ങൾ യാചനാ രൂപത്തിനും ആണ്.കുറ്റം ആരോപിക്കുന്നവരിൽ കുറ്റം ആരോപിക്കേണമ്മേ! പൊരുതുന്നവനോട് പൊരുതണമേ! പിന്തുടരുന്നവരെ തടയണമേ!
ഞാനാണ് രക്ഷ എന്ന് എന്റെ പ്രാണനോട് പറയണമേ! തന്റെ ജീവനുവേണ്ടി പരതുന്നവരെ ലജ്ജി തരും അപമാനിതരും ആക്കേണമേ! എതിരെ അനർത്ഥം നിരൂപിക്കുന്നവർ ഭ്രമിച്ചു പിന്തിരിയട്ടെ! അവർ കാറ്റിൽപെട്ട പതിരു പോലെ ആവട്ടെ! കർത്താവിന്റെ ദൂതൻ അവരെ അനുധാവനം ചെയ്ത് ആട്ടിപ്പായിക്കട്ടെ! അവരുടെ വഴി ഇരുളു നിറഞ്ഞതും തെന്നി വീഴുന്നതും ആവട്ടെ! അവർ വിരിക്കുന്ന വലയിൽ അവർതന്നെ കുടുങ്ങട്ടെ!
ഇത്രയുമൊക്കെ സംഭവിച്ചാൽ സാധകൻ കർത്താവിൽ ആനന്ദിക്കും.” അപ്പോൾ ഞാൻ കർത്താവിൽ ആനന്ദിക്കും ; അവിടുത്തെ രക്ഷയിൽ ആനന്ദിച്ച് ഉല്ലസിക്കും ( വാക്യം 9). തന്റെ രക്ഷയെ പറ്റിയ സാധകന് തികഞ്ഞ ബോധ്യം ആണ്.അതുകൊണ്ട് അവൻ തമ്പുരാന് നന്ദി പറയും. ദൈവം പ്രാർത്ഥന കേൾക്കും എന്നതിൽ അവന് തരിപോലും സംശയമില്ല. അവിടുന്ന് സർവ്വശക്തനാണ്, സർവ്വ നന്മയാണ്,കരുണാസാഗരമാണ് അവിടുന്ന്. അവിടുത്തേക്ക് തുല്യനായി ആരുമില്ല. ഇപ്രകാരം അതുല്യനായ ദൈവം ബലഹീനനെ ശക്തരിൽ നിന്നും………ദുർബലനെ കവർച്ചക്കാരിൽ നിന്നും….. രക്ഷിക്കുന്നു (വാക്യം 10 ).
വാക്യം 11 :16 ശത്രുവിന്റെ ദുഷ്പ്രവർത്തികളുടെ വിവരണമാണ്. ” നീചസാക്ഷികൾ…. ഞാൻ അറിയാത്ത കാര്യങ്ങൾ എന്നോട് ചോദിക്കുന്നു”. താനവർക്കു നന്മയാണ് ചെയ്തിട്ടുള്ളത്.അവർ രോഗികൾ ആയിരുന്നപ്പോൾ ഞാൻ ചക്കുടുത്തു ഉപവസിച്ച് ആത്മപീഡനമേറ്റു ; ശിരസ്സു നമിച്ചു ഞാൻ പ്രാർത്ഥിച്ചു. സുഹൃത്തിനെയോ സഹോദരനെയോ ഓർത്തു ദുഃഖിക്കുന്നവനെ പോലെ കരഞ്ഞുകൊണ്ട് തലകുനിച്ചു നടന്നു (13: 14). എന്റെ നന്മയ്ക്ക് പ്രതിഫലമായി അവർ എനിക്ക് തിന്മ തരുന്നു. ഞാൻ നിസ്സഹായനായിരിക്കുന്നു…. എന്റെ വീഴ്ചയിൽ അവർ കൂട്ടംകൂടി ആഹ്ലാദിച്ചു ; ഞാൻ അറിയാത്ത മുടന്തൻമാർ നിർത്താതെ എന്നെ പരിഹസിച്ചു…. എന്റെ നേരെ പല്ലുറുമി “. ഇവയൊക്കെയാണ് തന്റെ സ്നേഹത്തിനും സഹാനുഭൂതിക്കും പ്രതിഫലമായി സങ്കീർത്തകനു കിട്ടിയത്!.
വാക്യം 17: 26 യാചനയുടെ നിലവിളികളാണ്. കർത്താവേ അവരുടെ ആക്രമണങ്ങളിൽ നിന്ന് എന്നെ രക്ഷിക്കണമേ! ഈ സിംഹങ്ങളിൽ നിന്ന് എന്റെ ജീവനെ രക്ഷിക്കേണമേ!… വഞ്ചകരായ എന്റെ ശത്രുക്കൾ എന്നെനോക്കി സന്തോഷിക്കാൻ ഇടയാകരുതേ!….
കർത്താവേ അവിടുന്ന് മൗനം ആയിരിക്കരുതേ! കർത്താവേ എന്നിൽ നിന്നു അകന്നിരിക്കരുതേ!… എനിക്ക് നീതി നടത്തി തരാൻ ഉണർന്ന് എഴുന്നേൽക്കണമേ!
അവർ എന്റെ മേൽ വിജയം ആഘോഷിക്കാൻ ഇടയാക്കരുതേ! ഞങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു എന്ന് അവർ പറയാതിരിക്കട്ടെ! ഞങ്ങൾ അവനെ വിഴുങ്ങി എന്ന് അവർ വീമ്പിളക്കാതിരിക്കട്ടെ! എന്റെ അനർത്ഥത്തിൽ ആഹ്ലാദിക്കുന്നവർ ലജ്ജിച്ച് സംഭ്രമിക്കട്ടെ! എനിക്കെതിരെ അഹങ്കരിക്കുന്നവരെ ലജ്ജയും അപമാനവും പൊതിയെട്ടെ!”.
ദൈവം രക്ഷിക്കും എന്ന പ്രത്യാശ സാധകനെ സ്തുതിസ്തോത്രങ്ങളിലേക്ക് നയിക്കുന്നു. കർത്താവ് തന്റെ ജനത്തിനുവേണ്ടി (തന്റെ ഇഷ്ടം നിറവേറ്റുന്നവർക്കുവേണ്ടി ) വാദിക്കും. ലോകത്തെ വിധിക്കുന്നവനും അവിടുന്ന് തന്നെ. അവിടുന്ന് മാത്രമാണ് ലോക പാപത്തിനു വേണ്ടി സ്വന്തം രക്തം ചിന്തി മരിച്ചത്.
അങ്ങനെയാണ് അവിടുന്ന് ലോക രക്ഷകനും ഏക രക്ഷകനുമാകുന്നത്. വിശുദ്ധർക്ക് വേണ്ടി യുദ്ധം ചെയ്യുന്നതും അവിടുന്ന് തന്നെ. അവർക്ക് അവിടുത്തെ വിധി ആനന്ദദായകവും പ്രത്യാശാ ജനകവും ആയിരിക്കും. ശത്രുവിന്റെ എത്ര വലിയ കുതിച്ചു കയറ്റത്തിനും കടിഞ്ഞാണിടാൻ അവിടുത്തേക്ക് കഴിയും. കാരണം, അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ല.
പതിരു കാറ്റിൽ പറക്കുന്ന പോലെ ദുഷ്ടർക്കെതിരെ ദൈവദൂതന്മാർ പോരാടും. വിശുദ്ധർക്കുവേണ്ടിയും അവർ പോരാടുന്നു. ദുഷ്ടർ വക്രതയിലും വഞ്ചനയിലും മുന്നേറി നാശത്തിൽ നിപതിക്കുമ്പോൾ ശിഷ്ടർ (വിശുദ്ധർ, ദൈവഭക്തർ) സത്യത്തിലും ആത്മാർത്ഥതയിലും മുന്നേറും . ദുഷ്ടർ വയ്ക്കുന്ന കെണികളിൽ അവർതന്നെ നിപതിക്കുന്നു ;കുഴിക്കുന്ന കുഴിയിൽ അവർ തന്നെ ചാടുന്നു. ദുഷ്ടരെ ശിക്ഷിക്കുന്നതും ശിഷ്ടരെ രക്ഷിക്കുന്നതും സർവ്വശക്തന്റെ പരിപാലന ആണ്. അത്ഭുതാവഹം അല്ലേ ഈ പരിപാലന?
ദൈവഹിതം നിറവേറ്റുകയും ആത്മശരീരങ്ങൾ ഹൃദയം, മനസ്സ്, എല്ലാം ആത്മനാഥന് അർപ്പണം ചെയ്തും ജീവിക്കുക; അവിടുന്ന് നമ്മെ രക്ഷിക്കും.