ലിയോ ടോൾസ്റ്റോയിയുടെ ഒരു കഥയുണ്ട്. റഷ്യയിൽ ഒരു ഇടവക സന്ദർശിക്കാൻ ഈശോ തീരുമാനിക്കുന്നു. തന്റെ തീരുമാനം വികാരിയച്ചനെ കാലേക്കൂട്ടി അറിയിക്കുന്നു. ഒരു ഞായറാഴ്ചയാണു സന്ദർശനം വച്ചത്. വികാരിയച്ചനു വലിയ സന്തോഷം. അച്ചൻ ഒരു അസാധാരണ പൊതുയോഗം വിളിച്ചു കൂട്ടി, അവരെ അച്ചൻ ഈ വലിയ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. പൊതുയോഗാംഗങ്ങൾക്കുമെല്ലാം വലിയ സന്തോഷം! അവരുടെ ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സദ്വാർത്ത ലഭിക്കുക.
ഈശോ എട്ടുമണിക്കു വരുമെന്നു മാത്രമേ വികാരിയച്ചനെ അറിയിച്ചിരുന്നുള്ളൂ. എങ്ങനെ, എതിലേ വരുമെന്നൊന്നും വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ട് ഇടവകാംഗങ്ങൾ തങ്ങളുടെ വീടുകളെല്ലാം ഭംഗിയായി അലങ്കരിച്ചു. സകലവഴികളും ഊടുവഴികൾപോലും ജനങ്ങൾ അലങ്കരിച്ചു നയനമനോഹരമാക്കി. ഈശോ എതിലേ എങ്ങനെ വന്നാലും, ഇടവകാഗംങ്ങൾ തന്നെ ഏറെ സ്നേഹിക്കുന്നുണ്ടെന്നും, അവിടുത്തെ സ്വീകരിക്കാൻ സകലരും സർവ്വസന്നദ്ധരും പൂർണ്ണ സജ്ജരുമാണെന്നും അവിടുത്തേക്കു ബോധ്യമാവണം.
ആരവങ്ങളില്ലാതെ അകമ്പടിയും അനുയാത്രികരും ഇല്ലാതെ കൃത്യം 7.30ന് ഈശോ ദൈവാലയാങ്കണത്തിൽ പ്രത്യക്ഷനായി. വാർത്ത കാട്ടുതീ പോലെ പടർന്നു. വഴികളിൽ അവിടവിടെയായി ഈശോയെ കാത്തുനിന്നിരുന്ന ജനമെല്ലാം അതിശീഘ്രം ദൈവാലയത്തിലെത്തി, ഈശോയെ വണങ്ങി ആരാധിക്കുകയായി. എല്ലാവരെയും ആശീർവ്വദിച്ചതിനുശേഷം, അവിടുന്നു ദൈവാലയത്തിലേക്കു പോയി. താൻതന്നെ ബലിയർപ്പിക്കുന്നുവെന്ന വിവരം ഈശോ വികാരിയച്ചനെ അറിയിക്കുന്നു. അവിടുന്ന് ഒരുങ്ങിക്കഴിഞ്ഞു. വികാരിയച്ചനും ഈശോയൊടൊപ്പം ചേരുന്നു.
ഈശോ തന്നെ വചനം മുറിച്ചു വിളമ്പി, ബലിയർപ്പിക്കുകയും, ജനമെല്ലാം വലിയ ഭക്ത്യാദരവുകളോടെ വചനം ശ്രവിക്കുകയും ചെയ്തു. അവിടുന്നു, തന്നെത്തന്നെ, ഇടവക സമൂഹത്തിന് എഴുന്നള്ളിച്ചുകൊടുത്തു. അനന്യസംഭവങ്ങളുടെ ഒരു പരമ്പരതന്നെ അവിടെ അരങ്ങേറുന്നു.
കുർബാനകഴിഞ്ഞ് ഈശോ നിത്യപിതാവിനു നന്ദിപറഞ്ഞ് ഇറങ്ങിവരുമ്പോൾ, ജനമെല്ലാം ‘ദാവീദിന്റെ പുത്രന് ഓശാന ഹല്ലേലൂയ്യാ’! എന്നെല്ലാം ആർത്തു വിളിച്ചുകൊണ്ടിരുന്നു. ജനം നിശ്ശബ്ദരായപ്പോൾ ഈശോ പറഞ്ഞു: ‘ചിലവീടുകളിൽ ഞാൻ വരുന്നുണ്ട്. എല്ലാവരും വീട്ടിലേക്കു പോകുക’.
അവർ വീടുകളിലേക്ക് ഓടുകയാണ്. തങ്ങളുടെ വീട്ടിൽ വന്നെങ്കിൽ എന്ന് ഓരോരുത്തരും തീവ്രമായി ആഗ്രഹിച്ചു. ഉച്ചവരെ ഈശോ ദൈവാലയത്തിൽ തങ്ങിയ വിവരമൊന്നും ആരും അറിഞ്ഞില്ല. സന്ദർശനത്തിനുപോകാൻ സമയമായപ്പോൾ, ഈശോ വികാരിയച്ചനോടു പറഞ്ഞു: ‘ഭവന സന്ദർശനത്തിനു എന്നോടൊപ്പം വരാൻ സന്തോഷവും സന്നദ്ധതയുമുള്ള ഏതാനും വ്യക്തികളെ വിളിക്കുക’.
ഇലയ്ക്കും മുള്ളിനും കേടുവരാത്തവിധം, പ്രാതിനിധ്യ സ്വഭാവത്തിൽ അച്ചൻ കുറെപ്പേരെ വിളിച്ചു വരുത്തി. അച്ചനും വന്ന ജനവും ഈശോയെ അനുഗമിച്ചു. പള്ളിക്ക് ഏറ്റം അടുത്തുള്ള വീട്ടിൽ ആദ്യം കയറാൻ ഈശോ തീരുമാനിച്ചു. ആ യാത്രികരിൽ ഒരു ‘മഹാൻ’ പറയുന്നു: ‘കർത്താവേ, ഞാൻ അങ്ങോട്ടുകയറുന്നില്ല. ഞങ്ങൾ തമ്മിൽ ഒരു വസ്തു തർക്ക കേസു നടക്കുകയാണ്’. ഈശോ ആരെയും നിർബന്ധിക്കുകയില്ല. ഈശോയും ബാക്കിയുള്ളവരും അവിടെ കയറി.
ഹൃദ്യമായ സ്വീകരണം! കുടുംബനാഥനും കുടുംബനാഥയും മക്കളുംകൂടി ഈശോയെ സ്വീകരിച്ചു. അവിടുന്ന് എല്ലാവരോടും ഹൃദ്യമായി സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. വെട്ടിയൊരുക്കിവച്ചിരുന്ന കരിക്കു പൊട്ടിച്ചു ഗ്ലാസ്സിലാക്കി ഈശോയ്ക്ക് അവർ കൊടുത്തു. അവിടുത്തേക്കു നല്ല ചൂടും ദാഹവുമുണ്ടായിരുന്നുതൻ മൂലം വേഗം കരിക്കു കുടിച്ചു തുടങ്ങി. അവിടുന്ന് അതു കുടിക്കുമ്പോൾ അടച്ചിട്ടിരുന്ന ഒരു മുറിയിൽനിന്ന് അപ്പോൾ ഒരു സ്വരം അവിടുന്നു കേൾക്കുന്നു. മുറി ചൂണ്ടിക്കാട്ടിക്കൊണ്ട് ‘ആ മുറിയിൽ ആരെങ്കിലുമുണ്ടോ’ എന്നു ഈശോ ചോദിക്കുന്നു. ‘ഉണ്ട്’ എന്ന് കുടുംബനാഥൻ പറഞ്ഞു. ആരാണത്? ഈശോ വിശദാംശങ്ങളിലേക്കു കടക്കുന്നു. കുടുംബനാഥന്റെ ശാന്തമായ മറുപടി ഇങ്ങനെയായിരുന്നു.
‘അത് എന്റെ അമ്മയാണ്, തീരെ സുഖമില്ല’. ഈശോ വേഗം എഴുന്നേറ്റ് ആ മുറിയുടെ വാതില്ക്കലെത്തി. പക്ഷേ, അതു പൂട്ടിയിരിക്കയാണ്! ‘മുറി തുറക്കുക’ എന്ന് ഈശോ കല്പിച്ചു. മുറി തുറക്കപ്പെട്ടു. ഒരു കട്ടിലിൽ ഒരു മനുഷ്യക്കോലം കിടക്കുന്നു! മുഷിഞ്ഞ വസ്ത്രങ്ങൾ! എല്ലും തൊലിയും മാത്രം! കുഴിഞ്ഞു താണ കണ്ണുകൾ. സംസാരിക്കാൻ വളരെ വിഷമിക്കുന്നു. കൈകൂപ്പി ഈശോയ്ക്കു സ്തുതി ചൊല്ലാനുള്ള ശ്രമം പോലും പരാജയപ്പെടുന്നു. വളരെ വിഷമിച്ച് ഇത്രയും പറയുന്നു: ‘എന്റെ ഈശോയെ അങ്ങ് ഇവിടെ വരുമെന്ന് എനിക്കു തോന്നിയിരുന്നു. ഒന്നെഴുന്നേറ്റിരുന്നു, നല്ല വസ്ത്രങ്ങൾ ധരിച്ച്, അങ്ങയെ സ്വീകരിക്കണമെന്ന് ഏറെ ആഗ്രഹിച്ചു. പക്ഷെ, ഇന്ന് ആരും ഈ മുറിയിലേക്കു കടന്നു വന്നില്ല. ഇത് ഇന്നത്തെ മാത്രം അനുഭവമല്ല, കർത്താവേ! കർത്താവു മനസ്സലിഞ്ഞ് ആ വയോവൃദ്ധയെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ച്, അവർക്കു സൗഖ്യം നല്കി. എന്നിട്ട് ഈശോ ഇതര കുടുംബാംഗങ്ങളോടു പറഞ്ഞു: ‘ഈ ചെറിയവരിൽ ഒരുവന് നീ ഇതു ചെയ്തപ്പോൾ എനിക്കുതന്നെയാണു ചെയ്തത്’.
അനന്തരം ഈശോയും മറ്റുള്ളവരും അവിടെനിന്നിറങ്ങി, അടുത്ത വീട്ടിലേയ്ക്കുപോയി. ആ വീട്ടിലെ സ്വീകരണമുറിയിൽ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും വല്യപ്പനും വല്യമ്മയും എല്ലാവരുമുണ്ട്. വല്യപ്പനും വല്യമ്മയും അടുത്തടുത്തു കസേരകളിൽ ഇരിക്കുകയാണ്. ഓരോ കൊച്ചുമക്കൾ അവർക്കു സഹായമായി അടുത്തു നില്ക്കുന്നുണ്ട്. എല്ലാവരും സസന്തോഷം ഈശോയ്ക്കു സ്തുതി ചൊല്ലി. അവിടുത്തെ ആശീർവാദത്തിന് അപേക്ഷിച്ചു. അവിടുന്ന് അവരെ ആശീർവ്വദിച്ചതിനുശേഷം പറഞ്ഞു: ‘ഇന്ന് ഈ ഭവനത്തിനു രക്ഷ കൈവന്നിരിക്കുന്നു’. ആദ്യത്തെ വീട്ടിൽ നിന്നു കിട്ടിയ ഷോക്കിൽ നിന്ന് ഈശോ ഒട്ടൊന്നു വിമുക്തനായി. എല്ലാവരും വീണ്ടും ഈശോയ്ക്കു സ്തുതി ചൊല്ലി.
ഈശോയും കൂടെയുണ്ടായിരുന്നവരും അവിടെനിന്ന് ഇറങ്ങിയപ്പോൾ ആ വീട്ടിലെ കുടുംബനാഥനും കുഞ്ഞുങ്ങളും ഈശോയെ അനുഗമിച്ചു. ഇനിയത്തെ വീടു കുറച്ച് അകലെയാണ്. ആളൊഴിഞ്ഞ ആ വഴിയിലൂടെ അവർ കുറച്ചൊന്നു നടന്നു കഴിഞ്ഞപ്പോൾ, രണ്ടുപേർ തമ്മിൽ കയ്യാങ്കളി നടത്തുന്നതാണ് ഈശോ കാണുക. എല്ലാവരും വിഷണ്ണരായി, ഇതികർത്തവ്യതാമൂഠരായി നിന്നപ്പോൾ ഈശോ മുമ്പോട്ടു നടന്ന് മല്ലന്മാരുടെ കൈകളിൽ പിടിച്ചു തന്റെ ഇരുവശത്തും നിറുത്തി, ‘നിങ്ങൾക്കു സമാധാനം!’ എന്നു പറഞ്ഞു. അവർ ശാന്തരായി. പക്ഷെ, അവർക്കു ലവലേശം ലക്കില്ല. പെട്ടെന്ന് ഈശോയെ അവർ തിരിച്ചറിയുന്നു. ഇരുവരും മുട്ടിന്മേൽ വീണ് ഈശോയുടെ പാദങ്ങൾ കെട്ടിപ്പുണരുന്നു. അവർ ഏങ്ങലടിച്ചു കരയുന്നു. ഈശോ ബലിയർപ്പിച്ചപ്പോൾ, ഗായകസംഘത്തിൽ പാടിയവരാണവർ! ഈശോ അവരോടു കല്പിച്ചരുളി: ‘പൊയ്ക്കൊള്ളുക, മേലിൽ പാപം ചെയ്യരുത്’.
ഈശോയും സഹജരും മുമ്പോട്ടു നീങ്ങുന്നു. ഏറെ അകലെയല്ലാതെ ഒരു ആരവം കേൾക്കാം. ഈശോ അങ്ങോട്ടു നടന്നടുക്കുന്നു. മറ്റുള്ളവരെല്ലാം അവിടുത്തെ പിന്തുടരുന്നു. കലഹക്കാർ ക്രിസ്തുസംഘത്തെ തിരിച്ചറിഞ്ഞു നിശ്ശബ്ദരാകുന്നു. ഈശോ സ്വരമുയർത്തിപ്പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും. അവിടുന്നു ശിഷ്ടരുടെയും ദുഷ്ടരുടെയുംമേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയുംമേൽ മഴ പെയ്യിക്കുകയും ചെയ്യുന്നു.
ക്രിസ്തു സംഘം വീണ്ടും മുമ്പോട്ടു നീങ്ങുന്നു. പോകുംവഴി ഒരു കാബെറെയ് നൃത്തശാലയിൽ യുവതീയുവാക്കൾ വെറി നൃത്തിപ്രദർശനങ്ങൾ നടത്തുന്നത് ഈശോയുടെ ശ്രദ്ധയിൽപ്പെടുന്നു. അവരും എല്ലാവരുംതന്നെ രാവിലത്തെ കുർബാനയ്ക്കു സന്നിഹിതരായിരുന്നു. പണ്ട് ജറുസലെം ദൈവാലയത്തിൽ ഉണ്ടായ അതേ പ്രതികരണമാണ് അവിടുന്നിൽ ഉണ്ടാകുന്നത്. ശക്തമായ ഭാഷയിൽ സ്വരമുയർത്തി അവിടുന്നു പറയുന്നു: ‘ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ (ആസക്തിയോടെ പുരുഷനെ നോക്കുന്നവൾ) അവനുമായി (അവളുമായി) വ്യഭിചാരം ചെയ്തുകഴിഞ്ഞു. വലത്തുകണ്ണു നിനക്കു പാപഹേതുവാകുന്നെങ്കിൽ, അതു ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. ശരീരമാകെ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലത്, അവയവങ്ങളിൽ ഒന്നു നഷ്ടപ്പെടുന്നതാണ്. വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കിൽ അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തിൽ നിപതിക്കുന്നതിനെക്കാൾ നല്ലത്, അവയവങ്ങളിലൊന്നു നഷ്ടപ്പെടുകയാണ്’.
അനന്തരം ഈശോ വലിയ ഹൃദയഭാരത്തോടെ മുമ്പോട്ടു നീങ്ങുന്നു. എതിരെ ഒരു വലിയ ഗണം പുരുഷന്മാർ ആർപ്പും കുരവയും കൂക്കുവിളികളും മറ്റുമേളങ്ങളുമായി കടന്നുവരുന്നു. ഈശോ പ്രത്യക്ഷപ്പെട്ട അടുത്തുള്ള ഗ്രാമത്തിൽ നിന്നു ജനം ഈശോയെ കാണാൻ വരുന്നതായിരിക്കുമെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. പക്ഷെ, തികച്ചും വ്യത്യസ്തമായ ഒരു ഗ്രൂപ്പായിരുന്നു അത്. അവരും ആടുകയും പാടുകയും നൃത്തം ചവിട്ടുകയും വെറിപ്പാട്ടും തെറിപ്പാട്ടും പാടുകയും ചെയ്തിരുന്നു. താൻ പ്രഭാതത്തിൽ അർപ്പിച്ച ദിവ്യബലി, മുൻനിരകളിൽ നിന്നു സജീവമായി അർപ്പിച്ച മഹാരഥന്മാരായിരുന്നു അവരെല്ലാം. അവർ രണ്ടക്ഷരം പള്ളിക്കൂടത്തിൽപോയി നന്നായി പഠിച്ചിട്ടുള്ളവരായിരുന്നു. അതുകൂടെ കണ്ടുകഴിഞ്ഞപ്പോൾ, ഈശോയ്ക്ക് മതിയായി. അവിടുന്നു സ്വരമുയർത്തി പറഞ്ഞു: ‘കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ‘ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാൽ ഇവരുടെ ഹൃദയം എന്നിൽ നിന്നു വളരെ അകലെയാണ്. അവർ മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്, വ്യർത്ഥമായി എന്നെ ആരാധിക്കുന്നു’. അതീവ ദുഃഖത്തോടെ അവിടുന്ന് അപ്രത്യക്ഷനായി.
ഈ കഥപറഞ്ഞത് നമ്മുടെ വിശ്വാസം ഒരു പരിശോധനയ്ക്കു വിധേയമാക്കാനാണ്. തന്റെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നമ്മെ വിളിച്ചവൻ, നമ്മുടെ വിശ്വാസജീവിതത്തിനും ഭക്തിക്കും ആവശ്യമായവയെല്ലാം നമുക്കു പ്രദാനം ചെയ്തിട്ടുണ്ട്. ‘ഇക്കാരണത്താൽ നിങ്ങളുടെ വിശ്വാസത്തെ സുകൃതംകൊണ്ടും സുകൃതത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ആത്മസംയമനം കൊണ്ടും ആത്മസംയമനത്തെ ക്ഷമ കൊണ്ടും ക്ഷമയെ ഭക്തികൊണ്ടും ഭക്തിയെ സഹോദരസ്നേഹം കൊണ്ടും സഹോദരസ്നേഹത്തെ ഉപവികൊണ്ടും സമ്പൂർണ്ണമാക്കാൻ നന്നായി ഉത്സാഹിക്കുവിൻ’ (പത്രോ.1:3-5). ഇപ്രകാരം വിശ്വാസം പ്രായോഗികതലത്തിൽ അഭ്യസിക്കുകയാണു ക്രൈസ്തവന്റെ സുപ്രധാന കടമ.