ഗാസാനിവാസികളുടെ നിഗൂഢ ശ്രമങ്ങളെ പരാജയപ്പെടുത്തി സാംസൺ ഹെബ്രോൻറെ മലമുകളിലേക്ക് പോയി (ന്യായ. 16:3). അനന്തരം സൊറയ്ക്കു താഴ്വരയിലുള്ള ദലീല എന്ന സ്ത്രീയെ അവൻ സ്നേഹിച്ചു. ഇതറിഞ്ഞ ഫിലിസ്ത്യർ ദലീലയോടു സാംസണെ വശീകരിച്ചു അവന്റെ അജയ്യ ശക്തി എവിടെ സ്ഥിതിചെയുന്നുവെന്നും അവനെ എങ്ങനെ കീഴടക്കി ബന്ധിക്കാമെന്നും മനസിലാക്കണം എന്ന് നിർദ്ദേശിച്ചു. ദലീലയുടെ മൂന്ന് പരിശ്രമങ്ങൾ പരാജയപെട്ടു (ന്യായ. 16:4-15). അവൾ നിരന്തരം സാംസണെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അത് മരണത്തിനു തുല്യമായി. അവൻ രഹസ്യം തുറന്നു പറഞ്ഞു. പണവുമായി വന്ന ഫിലിസ്ത്യനേതാക്കന്മാർ അവളുടെ അടുത്തെത്തി. അവൾ അവനെ മടിയിൽ കിടത്തി ഉറക്കി. ഒരാളെകൊണ്ട് അവന്റെ തലയിലെ ഏഴു മുടിച്ചുരുളുകളും ക്ഷൗരം ചെയ്യിച്ചു. അതിനുശേഷം അവൾ അവനെ തുടർന്നും അസഹ്യപ്പെടുത്തികൊണ്ടിരുന്നു. അവന്റെ ശക്തി അവനെ വിട്ടുപോകുകയും ചെയ്തു… കർത്താവു അവനെ വിട്ടുപോയ കാര്യം പാവം സാംസൺ മനസിലാക്കിയില്ല (16:16-20). ഫിലിസ്ത്യർ അവനെ പിടിച്ചു, അവന്റെ കണ്ണ് ചുഴന്നെടുത്തു, ഗാസയിൽ കാരാഗ്രഹത്തിലാക്കി, മാവു പൊടിക്കുന്ന ജോലിയിൽ ഏർപ്പെടുത്തി. എന്നാൽ മുണ്ഡനത്തിനു ശേഷവും സാംസന്റെ തലയിൽ മുടി വളർന്നുകൊണ്ടിരുന്നു.
സാംസണെ ദ്വേഷിച്ചിരുന്നു ഫിലിസ്ത്യർ അവനെ കാരാഗൃഹത്തിൽ നിന്ന് പുറത്തിറക്കി, അഭ്യാസം കാണിക്കാൻ ആവശ്യപ്പെട്ടു. അവൻ അഭ്യാസം കാണിക്കുകതന്നെ ചെയ്തു. രണ്ടു തൂണുകളുടെ നടുക്കാണ് അവർ അവനെ നിർത്തിയത്. അഭ്യാസത്തിനു ശേഷം തന്നെ കൈപിടിച്ച് നയിച്ചിരുന്ന ബാലനോട് അവൻ പറഞ്ഞു: ഒന്ന് ചാരിനിൽക്കാൻ കെട്ടിടത്തിന്റെ തൂണുകളെവിടെയെന്നു ഞാൻ തപ്പി നോക്കട്ടെ. ഏകദേശം മൂവായിരം പേരാണ് അഭ്യാസം കണ്ടുകൊണ്ടിരുന്നു. കെട്ടിടം താങ്ങിനിർത്തിയിരുന്ന രണ്ടു തൂണുകൾ അവൻ കണ്ടുപിടിച്ചു.
അനന്തരം അവൻ കർത്താവിനെ വിളിച്ചപേക്ഷിച്ചു: “ദൈവമായ കർത്താവെ എന്നെ ഓർക്കണമേ! എന്റെ കണ്ണുകളിൽ ഒന്നിന് ഫിലിസ്ത്യരോടു പ്രതികാരം ചെയ്യാൻ എന്നെ ശക്തിപ്പെടുത്തണമേ!” എന്നിട്ടു അവൻ വലതു കൈ ഒരു തൂണിലും ഇടതു കൈ മറ്റതിലും വച്ച് തള്ളി. അവൻ പറഞ്ഞു: “ഫിലിസ്ത്യരുടെ കൂടെ ഞാനും മരിക്കട്ടെ”. സർവ്വശക്തിയുമുപയോഗിച്ചു അവൻ കുനിഞ്ഞു. കെട്ടിടം പ്രഭുക്കന്മാരുടെയും മറ്റു ആളുകളുടെയും മേൽ നിപതിച്ചു. മരണസമയത്തും അവൻ കൊന്നവർ, ജീവിച്ചിരിക്കുമ്പോൾ അവൻ കൊന്നവരേക്കാൾ അധികമായിരുന്നു (മൂവായിരത്തോളം പേർ). സഹോദരന്മാരും കുടുംബക്കാരും വന്നു അവന്റെ ശരീരം എടുത്തുകൊണ്ടുപോയി അവന്റെ പിതാവായ മനോവയുടെ ശവകുടീരത്തിൽ സംസ്കരിച്ചു (ന്യായ. 16:21-31).