ഏഴാമദ്ധ്യായം
ഈശ്വരൻ ഒരു ജനതയെ തനിക്കായി തിരഞ്ഞെടുക്കുന്നതും അവരുമായൊരുടമ്പടിയിൽ ഒപ്പുവയ്ക്കുന്നതും നമ്മുടെ ചിന്താവിഷയമായി. അധഃപതിച്ച മാനവരാശിയെ പിശാചിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷിക്കുവാനുള്ള തന്റെ പരിപാടിയുടെ പ്രാരംഭങ്ങളാണ് ഇവ രണ്ടും. ഇവയുടെ അന്ത്യം വിധേയരുടെ ആത്മസാക്ഷാത്ക്കാരത്തിനവസരം നല്കുകയും. ഇപ്പറഞ്ഞുവച്ചത് ഒരു ചോദ്യത്തിനുള്ള വക നല്കുന്നുണ്ട്. അതായത്, പരമപിതാവിന്റെ പരിത്രാണപദ്ധതി ഭാഗികമോ? മനനശീലരുടെ മനോമുകുരത്തിൽ പ്രതിബിംബിക്കാവുന്ന ന്യായമായൊരു സംശയം മാത്രമാണിത്.
വാഗ്ദാനം, തിരഞ്ഞെടുപ്പ്, ഉടമ്പടി ഇവയെല്ലാം ഈശ്വരന്റെ രക്ഷാകരമനസ്സിൽനിന്നാണ് ഉരുത്തിരിയിയുക. ഇവയുടെയൊക്കെ പ്രഭവം ഇസ്രായേൽ ജനതയിലാണെന്നതും ശരിതന്നെ. എന്നാൽ ഇവയെല്ലാം അന്തിമമായി എല്ലാജനതകളെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. പരിത്രാണപദ്ധതി സാർവത്രികമാണ്. ഈ സാർവ്വത്രികതയുടെ അടിസ്ഥാനം പ്രകൃതിനാഥന്റെ പ്രകൃതിതന്നെ. ജീവന്റേയും ജ്യോതിസ്സിന്റേയും ഉറവിടമായ ഈശ്വരൻ സത്തയും സത്യവും സ്നേഹവുമാണ്. ഏറ്റം ശുദ്ധമായ സത്ത, കേവലമായ ഉണ്മയാണവിടുന്ന്. ശുദ്ധവും അപാപകരവുമായ ബോധമാണ് ഈശ്വരൻ. നിത്യനായ അവിടുന്നു സർവവ്യാപകമായൊരു ജീവത്സസാന്നിദ്ധ്യവുമാണ്. ഏതാദൃശനായ ഈശ്വരൻ ഏകനുമായിരിക്കണം. ഏകനും ഒപ്പം സ്നേഹസ്വരൂപനുമായ സർവേശ്വരൻ തന്റെ സ്നേഹവലയത്തിൽ സകലരേയും ഉൾക്കൊള്ളിക്കണമല്ലോ.
ഉൽപ്പത്തിപുസ്തകം മൂന്നാമദ്ധ്യായം പതിനഞ്ചാം വാക്യമാണ് രക്ഷയുടെ ആദ്യത്തെ സുവിശേഷം. സാർവത്രികതയാണ് പ്രസ്തുത സുവിശേഷത്തിന്റെ സവിശേഷത. പ്രവാചകന്മാരിൽ പലരും സർവേശ്വരന്റെ രക്ഷാകരപദ്ധതിയുടെ സാർവത്രികത സ്പഷ്ടമാകുന്നുണ്ട്.
ഏശായാപ്രവാചകന്റെ ഏതാനും ചില വാക്യങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം: ‘ഞാൻ(ദൈവം) അവരുടെ വിചാരങ്ങളും പ്രവൃത്തികളും അറിയുന്നു. വിവധ ഭാഷകൾ സംസാരിക്കുന്ന സകല ജനസമൂഹങ്ങളേയും സമ്മേളിപ്പിക്കാൻ ഞാൻ വരുന്നു. അവർ വന്ന് എന്റെ മഹത്വം മനസ്സിലാക്കും'(66:18). മറ്റൊരിടത്തു നാം വായിക്കുന്നു: ‘ഞാനല്ലാതെ നീതിമാനായ ദൈവമില്ല, രക്ഷകനുമില്ല ഭൂവാസികളെ, എന്റെ പക്കലേയ്ക്കു തിരിഞ്ഞു രക്ഷപെടുവിൻ'(45:21,22). അതെ, സകലരും രക്ഷപ്രാപിക്കും പശ്ചാത്തപിച്ചു ദൈവത്തിങ്കലേയ്ക്കു തിരിഞ്ഞാൽ.
സെന്റ് പോൾ പറയുമ്പോലെ എല്ലാ മനുഷ്യരും രക്ഷപെടണമെന്നും സത്യം ഗ്രഹിക്കണമെന്നുമാണ് ഈശ്വരേച്ഛ (1തിമോ:2:4). ‘എല്ലാ മനുഷ്യരും’ എന്നത് ആഗോള വ്യാപകമായ അർത്ഥത്തിൽത്തന്നെ നാം മനസ്സിലാക്കണം. എന്തെന്നാൽ, സാർവത്രികമായ രക്ഷാകരമനസ്സിനെപ്പറ്റി പ്രതിപാദിക്കുന്നതിനുമുമ്പ് സകലർക്കുംവേണ്ടി മദ്ധ്യസ്ഥ പ്രാർത്ഥനകളും സ്തോത്രങ്ങളും സമർപ്പിക്കണമെന്ന് ശ്ലീഹാ ഉദ്ബോധിപ്പിക്കുന്നു. പോരെങ്കിൽ ബൈബിളിന്റെ ഇതര ഭാഗങ്ങളിലും സുവ്യക്തമാണ് ഈ സത്യം. ‘ദൈവം ഒന്നേയുള്ളു. ആ ദൈവത്തിനും മനുഷ്യനുമിടയിൽ ഒരു മദ്ധ്യസ്ഥനുമേയുള്ളു-മനുഷ്യനായ ഈശോമിശിഹാ. അവിടുന്നു തന്നെത്തന്നെ എല്ലാവർക്കുംവേണ്ടി വിലയായി നല്കി: യഥാകാലം സാക്ഷ്യവും നല്കി’. ‘തന്റെ ഏകജാതനിൽ വിശ്വസിക്കുന്നവരിൽ ഒരുവൻ പോലും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്, ലോകത്തിനുവേണ്ടി സ്വസുതനെ സമ്മാനിക്കത്തക്കവിധം സർവേശൻ അത്രമാത്രം ലോകത്തെ സ്നേഹിച്ചു’ (യോഹ 3:16). ക്രിസ്തുവിനെ ശ്രവിച്ചവരിൽ പലർക്കും വ്യക്തമായി മനസ്സിലാവുകയും ചെയ്തു, അവിടുന്നു ദൈവപുത്രനാണ്, ലോകരക്ഷകനാണ്, എന്ന് (4:42).
എല്ലാ സൃഷ്ടികൾക്കുംമുമ്പു ജനിച്ചവനും അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവുമായ അവിടുന്നു മുഖാന്തിരമാണ് സ്വർഗ്ഗത്തിലും ഭൂമിയിലും ദൃശ്യവും അദൃശ്യവുമായവയൊക്കെ സൃഷ്ടിക്കപ്പെട്ടത്. അങ്ങുവഴിതന്നെ സകലവും നിലനില്ക്കുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സമസ്തവും ക്രിസ്തുവിലൂടെ തന്നോടു രമ്യപ്പെടുത്താനും അവിടുത്തെ രക്തം വഴി സമാധാനമുണ്ടാക്കാനും പിതാവു തിരുവുള്ളമായി (കൊളൊ 1:1620).
സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുന്നതിനാണ് ഉത്ഥാനാനന്തരം ക്രിസ്തു ശിഷ്യന്മാരെ അധികാരപ്പെടുത്തിയത് (മർക്കോ. 16:15). അവർ എല്ലാ ജനതകളേയും പഠിപ്പിക്കണം. വിശ്വസിക്കുന്നവരെയെല്ലാം പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ജ്ഞാനസ്നാനപ്പെടുത്തണം (മത്താ.28:18). അങ്ങനെ അവർ ഭൂമിയുടെ അതിർത്തികൾവരെ അവിടുത്തേയ്ക്കു സാക്ഷ്യം വഹിക്കണം (നട. 1:8). എല്ലാവർക്കും വേണ്ടിയാണ് ക്രിസ്തുവിന്റെ ചെഞ്ചോര ചിന്തപ്പെട്ടത് (മത്താ. 26:28).
അതെ, എല്ലാ മനുഷ്യരേയും രക്ഷിക്കുകയാണു ദൈവത്തിന്റെ ലക്ഷ്യം. അപ്പോൾ പിന്നെ ഒരു തിരഞ്ഞെടുപ്പിനുള്ള സ്ഥാനം ഉണ്ട്, ഒരു തിരഞ്ഞെടുപ്പിനു സ്ഥാനമുണ്ട്. സാർവ്വത്രിക രക്ഷാകരപദ്ധതി സുകരമാക്കാനതുപകരിക്കും. ആദ്യം തിരഞ്ഞെടുത്തവരിലൂടെ ലോകത്തെ മുഴുവൻ രക്ഷിക്കണമെന്നതാണ് ഈശ്വരഹിതം. അങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരെ രക്ഷിക്കുന്നതിനു പുറമെ, അവരെ തന്റെ പദ്ധതിയിൽ പങ്കാളികളാക്കുകയും ചെയ്യുന്നു ദൈവം.
സുവിശേഷഘോഷണത്തിനും മിഷൻ പ്രവർത്തനത്തിനുമുള്ള അടിസ്ഥാനങ്ങളിൽ സുപ്രധാനമാണ് ഈ വസ്തുത. പഴയനിയമകാലത്തു പരാപരൻ മാനവജനതയ്ക്കു സ്വയം വെളിപ്പെടുത്തിയതും മാനവജനത ഈ വെളിപാടു സ്വീകരിച്ചതും പ്രത്യുത്തരം അർപ്പിച്ചതും ഇസ്രായേൽ ജനതയിലൂടെ ആയിരുന്നു. പുതിയ ഇസ്രായേലിന്റെയും ദൗത്യം മറ്റൊന്നല്ല. ക്രിസ്തുവിന്റെ സഭ ജനതകളുടെ പ്രകാശമാണ്. അവരുടെ നിത്യരക്ഷ സാധിക്കുകയാണ് അവളുടെ പരമപ്രധാനമായ ലക്ഷ്യം. അവരുടെയിടയിൽ മുക്തിയുടെ അടയാളമായിരിക്കണമവൾ. ചില രാജ്യങ്ങളിലോ ചില ജനതകൾക്കിടയിലോമാത്രം രക്ഷയുടെ ചിഹ്നമായിരുന്നതിനാൽ പോരാ; എല്ലായിടത്തും എല്ലാവർക്കുമിടയിൽ എല്ലായ്പ്പോഴും അവളുണ്ടായിരിക്കണം, മഹേശ്വരനും മനുഷ്യനുമായുള്ള മൈത്രിയുടെ അടയാളമായി. ‘രക്ഷയുടെ സാർവത്രിക കൂദാശ’ (Universal Sacrament of Salvation) എന്നു സഭയെ വിളിക്കുന്നതിന്റെ അർത്ഥം ഇവിടെയാണു വിശദമാവുക സാർവ്വത്രികതയാണു സഭയുടെ മുഖമുദ്ര.
ആദ്ധ്യാത്മികതലത്തിൽ മാത്രമല്ല ഇതര മണ്ഡലങ്ങളിലും പലതും പ്രവർത്തിക്കാനുണ്ട് സഭയ്ക്ക്. മാനവജനതയുടെ, വിശിഷ്യ പാവങ്ങളുടെയും പീഡിതരുടെയും സന്തോഷ സങ്കടങ്ങൾ, പ്രതീക്ഷകൾ, ഉത്ക്കണ്ഠകൾ-എല്ലാം ക്രിസ്ത്വനുഗാമികളുടെ പരിഗണനയ്ക്കു വിഷയമാക്കണം. കലർപ്പറ്റ മനുഷ്യത്വത്തോടുകൂടിയ യാതൊന്നും അവരുടെ ഹൃദയമണ്ഡലങ്ങളിൽ പ്രതിധ്വനിക്കാതിരിക്കരുത്. ചിരിക്കുന്നവരോടൊത്തു ചിരിക്കാനും കരയുന്നവരോടൊത്തു കരയാനും എനിക്കും നിങ്ങൾക്കും കഴിയണം.
എന്നാൽ നമ്മുടെ സർവപ്രധാനമായ കടമ, ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവർക്കു സുവിശേഷവെളിച്ചം പകർന്നുകൊടുക്കുകയാണ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഈ ധർമ്മം ഞാനും നിങ്ങളും നിർവഹിച്ചേ മതിയാവൂ. ഇവിടെ ഒരു വസ്തുത ഊന്നിപ്പറയേണ്ടതുണ്ട്. സാകാല്യമായ ക്രൈസ്തവജീവിതമാണ് സമുന്നതമായ മിഷൻ പ്രവർത്തനം. നിങ്ങൾ ലോകത്തിന്റെ പ്രകാശനമാണെന്നു നിങ്ങളുടെ ജീവിതത്തിലൂടെ ഉദാഹരിക്കുക. ഈശ്വര വിശ്വാസിയുടെ അസ്തിത്വമാണ് ഈശ്വരാസ്ഥിത്വത്തിന്റെ സുപ്രധാന തെളിവ് ക്രിസ്തു അന്യർക്ക് അർത്ഥസമ്പുഷ്ടനാകേണ്ടത് മാതൃകാപരമായ ക്രൈസ്തവജീവിതത്തിലൂടെയാണ്.