ഈശോയുടെ തിരുഹൃദയത്തിന്റെ പ്രേക്ഷിതയായ മാർഗരറ്റ് ലാന്റെകൂർ എന്ന ഗ്രാമത്തിൽ 1647 ജൂലൈ ഇരുപത്തിരണ്ടാം തീയതി ജനിച്ചു. ഉത്തമ കാതോലിക്കാനായിരുന്ന അവളുടെ പിതാവ് ക്‌ളൗഡ് അല്കോക് അവൾക്കു 8 വയസുള്ളപ്പോൾ നിര്യാതനായി. പിന്നീട് കുറേകാലം കുടുംബം ദരിദ്രമായിരുന്നു. 17 വയസ്സുള്ളപ്പോൾ മാർഗരറ്റ് ഡാൻസിനും മറ്റും പോയിരുന്നെങ്കിലും മുൾക്കിരീടം അണിഞ്ഞിരിക്കുന്ന കർത്താവിന്റെ ചിത്രം അവളുടെ കണ്മുന്പിലുണ്ടായിരുന്നു. വളരെ ആലോചിച്ചശേഷം ഇരുപതിനാലാമത്തെ വയസ്സിൽ 1671 മെയ് ഇരുപത്തിയഞ്ചാം തീയതി മാർഗരറ്റ് പാര്ലെമോണിയയിലെ വിസിറ്റേഷൻ മഠത്തിൽ ചേർന്നു. ”എന്റെ ഇഷ്ടം നീ ഇവിടെ ആയിരിക്കണം” എന്ന് ഒരു നിഗൂഢ സ്വരം അവളോട് പറയുന്നതുപോലെ തോന്നി. കൂടെ പാർത്തിരുന്ന സഹോദരിമാർ അവൾക്കെതിരെ തിരിയുന്നത് കാണുമ്പോൾ തന്നെ കുരിശിൽ തറയ്ക്കാൻ ഈശോ തിരഞ്ഞെടുത്തിരിക്കുന്ന ഉപകരണങ്ങൾ റോമൻ പടയാളികളേക്കാൾ ശ്രേഷ്ടമാണല്ലോ എന്ന് വിചാരിച്ചു ആശ്വസിച്ചിരുന്നു.
വി. കുര്ബാനയോടും നമ്മുടെ കർത്താവിന്റെ പീഡാനുഭവത്തോടുമുള്ള അവളുടെ ഭക്തിക്കുള്ള പ്രതിഫലം താമസിയാതെ ലഭിച്ചു. 1673 ഡിസംബർ ഇരുപത്തിയേഴാം തീയതി മുതൽ തിരുഹൃദയത്തിന്റെ കാഴ്ചകളും വെളിപാടുകളും തുടങ്ങി. ഒരു ദിവസം വി. കുർബാനയുടെ മുന്നിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ദൃശ്യരൂപത്തിൽ നമ്മുടെ കർത്താവു കാണപെട്ടുകൊണ്ടു പറഞ്ഞു: “മനുഷ്യരോട് പ്രത്യേകിച്ചു നിന്നോടുള്ള സ്നേഹത്താൽ എരിയുന്ന ഹൃദയം കാണുക. അത് നിയത്രിക്കാനാവാതെ ലോകമാസകലം പ്രചരിപ്പിക്കാൻ നിന്നെ ഞാൻ ഉപകാരണമാക്കിയിരിക്കുകയാണ്.” തന്റെ 12 വാഗ്ദാനങ്ങൾ ഈശോ മാർഗരെറ്റിനെ അറിയിച്ചു. പാര്ലെമോണിയയിലെ ഈശോസഭ സുപ്പീരിയർ വി. ക്ളോഡ് ദെലാ കോളുമ്പിയരുടെ സഹായത്തോടെ ഈ വാഗ്ദാനങ്ങൾ അവൾക്കു പ്രചരിപ്പിക്കാൻ കഴിഞ്ഞു.അതിനിടയ്ക്ക് സ്വസഹോദരിമാർ ഈ കാഴ്ചകളെല്ലാം വഞ്ചനയാണെന്നു പറഞ്ഞു മാർഗരെറ്റിനെ വേദനിപ്പിച്ചിരുന്നു.
നോവിസ് മിസ്ട്രെസ്സും അസിസ്റ്റന്റ് സുപ്പീരിയറുമായി സേവനം ചെയ്ത ശേഷം ഈശോയുടെ തിരുനാമം ഉച്ചരിച്ചുകൊണ്ടു തന്റെ സ്നേഹത്തിനുള്ള സമ്മാനം വാങ്ങാൻ 1690 ഒക്ടോബര് പതിനേഴാം തീയതി ഈ വിശ്വസ്ത ദാസി ഈ ലോകം വെടിഞ്ഞു. 1920 ൽ വിശുദ്ധയെന്നു നാമകരണം ചെയ്യപ്പെട്ടു.