‘ഞാൻ വളഞ്ഞ ഒരു ഇരുമ്പു വടിയാണ്. ആശാനിഗ്രഹവും പ്രാര്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാൻ സന്യാസം ആശ്ലേഷിച്ചത്’, എന്നത്രെ ഈശോസഭ വിശ്വാസിയായ അലോഷ്യ്‌സ് പറഞ്ഞത്. കാസ്റ്റിഗ്ലിയോൺ പ്രഭുവായ ഫെർഡിനാൻഡ് ഗോൺസാഗയുടെ മകനായി 1568 ൽ ജനിച്ച അലോഷ്യ്‌സ് അത്രമാത്രം വളഞ്ഞ ഒരു ഇരുമ്പുവടിയായിരുന്നുവെന്നു തോന്നുന്നില്ല. ഏഴാമത്തെ വയസ്സിൽ ദൈവമാതാവിന്റെ ഒപ്പീസും സങ്കീർത്തനങ്ങളും ചൊല്ലിത്തുടങ്ങി. ഒമ്പതാമത്തെ വയസ്സിൽ നിത്യബ്രഹ്മചര്യാ വൃതമെടുത്തു. ഫ്ലോറെൻസിൽ വിദ്യാഭ്യാസം ആരംഭിക്കുകയും ചെയിതു. ആഴ്ചതോറും ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉപവസിച്ചിരുന്നു. ആഴ്ചയിൽ 3 ദിവസം ചമ്മട്ടി അടിച്ചിരുന്നു. അപ്പവും വെള്ളവുമായിരുന്നു ആ യുവാവിന്റെ സാധാരണ ഭക്ഷണം. ഡാൻസ് ചെയ്തിരുന്നില്ല, ഡാൻസ് ഇഷ്ട്ടപ്പെട്ടുമിരുന്നില്ല. വാനവസാദൃശ്യനായ യുവാവ് എന്നാണ് എല്ലാവരും അവനെ വിളിച്ചിരുന്നത്.
പതിനൊന്നാമത്തെ വയസ്സിൽ ആദ്യ കുമ്പസാരം നടത്തി. മൂന്ന് വയസ്സിൽ പടയാളികളുടെയിടയിൽ കളിച്ചുനടക്കുമ്പോൾ അസഭ്യവാക്കുകൾ പറഞ്ഞതായിരുന്നു അലോഷ്യ്‌സ് ചെയിത വലിയ പാപം. അതിനെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോൾ അവൻ മൂർച്ഛിച്ചു വീണു. പിറ്റേദിവസമാണ് കുമ്പസാരം മുഴുവനാക്കിയത്.
പതിമൂന്നാമത്തെ വയസ്സിൽ മാതാപിതാക്കന്മാരും ഓസ്ട്രിയ ചക്രവർത്തിനിയുമൊരുമിച്ചു അലോഷ്യ്‌സ് സ്പെയിനിലെ ഫിലിപ്പ് ദ്വീതീയനെ സന്ദർശിച്ചു. കൊട്ടാരത്തിലെ ജീവിതം അലോഷ്യ്‌സ്നു തീരെ ഇഷ്ടപ്പെട്ടില്ല. വിശുദ്ധന്മാരുടെ ജീവചരിത്രം വായിച്ചാണ് കൊട്ടാരത്തിൽ കഴിച്ചുകൂട്ടിയത്.
‘ഈശോസഭ മിഷനറിമാർ ഇന്ത്യയിൽ’ എന്ന ഗ്രന്ഥം വായിച്ചാ ദിനം മുതൽ അലോഷ്യ്‌സ്നു ഈശോസഭയിൽ ചേരാനുള്ള ആഗ്രഹം ജനിച്ചു. സ്പെയിനിൽവച്ചു അത് തീരുമാനമായി. പിതാവിനോട് നാലുകൊല്ലം ഏറ്റുമുട്ടിയതിനു ശേഷമാണു സമ്മതം സിദ്ധിച്ചത്.പതിനേഴാമത്തെ വയസ്സിൽ അലോഷ്യ്‌സ് നോവിഷിയേറ്റിൽ ചേർന്നു. സെമിനാരിയിൽ കൂടുതൽ ഭക്ഷിക്കാനും ഉല്ലസിക്കാനും നിർബന്ധം വന്നു. അത് ഒരു പുതിയ പ്രായശ്ചിത്തമായി. വി. റോബർട്ട് ബെലൂർമിനായിരുന്നു അലോഷ്യ്‌സിന്റെ ജ്ഞാനപിതാവ്.
1591 ൽ റോമയിൽ ഒരു ഭയങ്കര ജ്വരപ്പനി പടർന്നുപിടിച്ചു. അലോഷ്യ്‌സ് അന്തിമദൈവശാസ്ത്ര ക്ലാസ്സിൽ പഠിക്കുകയായിരുന്നെങ്കിലും വീടുകളിൽ പോയി രോഗികളെ ശുശൂഷിക്കാൻ സ്വയം സന്നദ്ധനായി. ഒരു മാസത്തോളം അങ്ങനെ രോഗികളെ ശുശ്രൂഷിച്ചു. അവസാനം അലോഷ്യ്‌സിനും ആ പനി പിടിപെട്ടു. മുന്നുമാസത്തോളം കിടന്നു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഈശോ എന്ന തിരുനാമം ആവർത്തിച്ചുകൊണ്ടു സ്വർഗത്തിലേക്ക് പറന്നു.