വലിയൊരു കുബേര കുടുംബത്തിലെ അഞ്ചു മക്കളിൽ (2 പെൺമക്കളും 3 ആണ്മക്കളും) മൂത്ത മകളാണ് റോസാ. സമ്പത്തിന്റെ സ്വാധീനമൊന്നും അവളിൽ ഉണ്ടായിരുന്നില്ല. ലളിത സുന്ദരവും അതീവ വിനയാന്വിതവും ആഴമേറിയ ക്രിസ്തുസ്നേഹവും അവൾക്കു കൈമുതലായിരുന്നു. സുന്ദരിയും സുശീലയുമായിരുന്ന ഈ പെൺകുട്ടി എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു. തന്റെ സീമന്ത പുത്രി പൊന്നോമന മകൾ വിവാഹിതയായി കാണാൻ അപ്പൻ അതിയായി ആഗ്രഹിച്ചു. ഇത് അദ്ദേഹത്തിന്റെ നിർബന്ധമായിരുന്നു.
ഇതെല്ലം അറിയാമായിരുന്നിട്ടും “ഈശോമിശിഹായ്ക്കു ഞാൻ വാക്ക് കൊടുത്തു” എന്ന് വെളിപ്പെടുത്തി 2 വർഷത്തിലേറെ ഉപവസിച്ചും പ്രാർത്ഥിച്ചും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയും അവൾ ഉറച്ചു നിന്ന്. തന്റെ ദൈവ വിളിയെക്കുറിച്ചു അവൾക്കു ഉത്തമ ബോധ്യമായിരുന്നു. ഒടുവിൽ അപ്പന് വഴങ്ങേണ്ടി വന്നു. പന്ത്രണ്ടാം വയസ്സിൽ അവൾ കൂനമ്മാവ് മഠത്തിൽ ചേർന്നു. പ്രതിസന്ധികളുടെ നാടുവിലൂടെയാണ് അവൾ തന്റെ താപസ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. റോസാ എന്ന ഈ ബാലിക ഇന്ന് വി. എവുപ്രാസ്യമ്മ ആണ്. മക്കളില്ലാത്ത ദമ്പതികൾക്ക് അമ്മയുടെ പ്രത്യേക മാധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കാവുന്നതാണ്.